വിമർശകരുടെ മുനയൊടിച്ച് സി.ആർ.7 കൊടുങ്കാറ്റ്; ഉസ്ബക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ; റൊണാൾഡോയ്ക്ക് ചരിത്ര റെക്കോർഡുകൾ!

Screenshot
ഹൂസ്റ്റൺ: പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ രാജാവായി താനെന്നുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ, സമ്മർദ്ദങ്ങളുടെ കൊടിമുടിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ സ്വപ്നതുല്യമായൊരു വിജയത്തിലേക്ക് നയിച്ചിരിക്കുന്നു. ആദ്യ മത്സരത്തിൽ കോംഗോയ്‌ക്കെതിരേ സമനില വഴങ്ങി കടുത്ത വിമർശനങ്ങൾ നേരിട്ട പറങ്കിപ്പടയെയല്ല, ഉസ്‌ബെക്കിസ്താനെതിരേ അടിമുടി മാറിയ പോർച്ചുഗലിനെയാണ് ഹൂസ്റ്റണിൽ കണ്ടത്. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് (5-0) പോർച്ചുഗൽ ഉസ്ബക്കിസ്ഥാനെ മുക്കിയത്.
കടലാസിലെ പുലികൾ മൈതാനത്ത് നിരായുധരാകുന്നുവെന്ന വിമർശനങ്ങൾക്ക് ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ മറുപടി നൽകി. വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ ക്രോസ്സ് ഒരു തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളോടെ ആറു ലോകകപ്പുകളിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനശ്വര റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. ഈ ഗോൾ നേടുമ്പോൾ 41 വയസ്സും 138 ദിവസവുമുള്ള റൊണാൾഡോ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോററായി മാറി. 1994 ലോകകപ്പിൽ റഷ്യക്കെതിരെ ഗോൾ നേടുമ്പോൾ 42 വയസ്സും 39 ദിവസവുമുണ്ടായിരുന്ന കാമറൂണിന്റെ റോജർ മില്ലയാണ് ഈ പട്ടികയിൽ ഒന്നാമത്.
ബെർണാഡോ സിൽവയ്ക്ക് പകരം ജാവോ ഫെലിക്സിനെ ആദ്യ ഇലവനിൽ ഇറക്കിയ കോച്ച് റോബർട്ടോ മാർട്ടിനസിന്റെ തന്ത്രം മത്സരത്തിൽ വിജയം കണ്ടു. ഫെലിക്സിന്റെ തകർപ്പൻ ഡ്രിബ്ലിങ്ങുകളോടെ ഉണർന്നുകളിച്ച പോർച്ചുഗലിനായി 17-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് നൂനോ മെൻഡിസ് ലീഡ് രണ്ടാക്കി ഉയർത്തി. മൂന്ന് സെന്റർബാക്കുകളെ നിയോഗിച്ച് റൊണാൾഡോയെ പൂട്ടാനിറങ്ങിയ ഉസ്ബെക്ക് കോച്ച് ഫാബിയോ കന്നവാരോയുടെ പ്രതിരോധക്കോട്ട ഇതോടെ തരിപ്പണമായി. 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ ത്രൂപാസ് സ്വീകരിച്ച്, ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി (30). ഈ ക്ലിനിക്കൽ ഫിനിഷിംഗിലൂടെ ഇതിഹാസ താരം യുസേബിയോയെ മറികടന്ന് ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു.
രണ്ടാം പകുതിയിൽ ഫ്രാൻസിസ്‌കോ കോൺസെയിസാവോ, നെൽസൺ സെമഡോ എന്നിവരെ കോച്ച് റോബർട്ടോ മാർട്ടിനസ് കളത്തിലിറക്കി. 60-ാം മിനിറ്റിൽ ഉസ്‌ബെക്ക് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഉസ്‌ബെക്കിസ്താൻ താരം നെമാറ്റോവ് വഴങ്ങിയ സെൽഫ് ഗോൾ പോർച്ചുഗലിന് നാലാം ഗോൾ സമ്മാനിച്ചു. അവസാന നിമിഷത്തിൽ റാഫേൽ ലിയാവോ കൂടി വലകുലുക്കിയതോടെ പോർച്ചുഗലിന്റെ വമ്പൻ വിജയം പൂർത്തിയായി. കഴിഞ്ഞ മത്സരത്തിൽ വെറും 25 ടച്ചുകളും പൂജ്യം ഓൺ ടാർഗറ്റ് ഷോട്ടുകളുമായി നിരാശപ്പെടുത്തിയ റൊണാൾഡോയുടെ ഈ ഉഗ്രൻ തിരിച്ചുവരവോടെ ഉസ്ബക്കിസ്താൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.









