കളിക്കളത്തിലെ മാന്യത കൈവിട്ട് അർജന്റീന; ഫൈനലിലെ തോൽവിക്ക് പിന്നാലെയുള്ള മോശം പെരുമാറ്റത്തിൽ കടുത്ത വിമർശനം

Screenshot
ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ അർജന്റീന ടീം ഗ്രൗണ്ടിൽ മോശമായി പെരുമാറിയെന്ന് വിമർശനം. സ്‌പെയിൻ ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങാൻ പോഡിയത്തിൽ കയറിയപ്പോഴും ആഘോഷിച്ചപ്പോഴും അർജന്റീന താരങ്ങൾ പുറംതിരിഞ്ഞു നിന്നതും, സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആരാധകർ മെസ്സിയുടെ പേര് വിളിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അർജന്റീന ടീം സ്പോർട്സ്മാൻ സ്പിരിറ്റ് കൈവിട്ടെന്നും ഫൈനലിലെ തോൽവി അവർക്ക് ഉൾക്കൊള്ളാനായില്ലെന്നും പ്രമുഖ കായിക മാധ്യമമായ ‘ഗോൾ ഡോട്ട് കോം’ റിപ്പോർട്ട് ചെയ്യുന്നു.
അർജന്റീന ടീം വെള്ളി മെഡലുകൾ സ്വീകരിക്കുമ്പോൾ സ്‌പെയിൻ താരങ്ങൾ കയ്യടിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ തിരിച്ചങ്ങോട്ട് ഈ മാന്യത കാണിക്കാൻ അർജന്റീന തയ്യാറായില്ല. സ്‌പെയിൻ ട്രോഫി ഉയർത്താൻ തയ്യാറെടുക്കുമ്പോൾ ലയണൽ മെസ്സിയും സഹതാരങ്ങളും മൈതാനത്തിന്റെ മറുവശത്തേക്ക് നടന്നുനീങ്ങുകയും ഗാലറിക്ക് അഭിമുഖമായി നിൽക്കുകയുമാണ് ചെയ്തത്.
മത്സരത്തിന് ഫൈനൽ വിസിലൂതിയതിന് പിന്നാലെ തന്നെ ഗ്രൗണ്ടിൽ മോശം സംഭവങ്ങൾ അരങ്ങേറിയിരുന്നു. സ്‌പെയിൻ താരങ്ങളായ എറിക് ഗാർസ്യയയേും ഗാവിയേയും മർദ്ദിച്ചതിന് അർജന്റീന താരം പരദെസിന് റഫറി ചുവപ്പ് കാർഡ് നൽകി. കൂടാതെ അർജന്റീനാ പ്രതിരോധ താരം ഒട്ടമെൻഡിയും സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയും തമ്മിൽ വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമ്മാനദാന ചടങ്ങിലും അർജന്റീനയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.







