പയ്യാമ്പലത്ത് തിരയിൽപ്പെട്ട രണ്ട് കർണാടക സ്വദേശികളെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Screenshot
-ബീച്ചിൽ കൂടുതൽ ലൈഫ്ഗാർഡുമാര വിന്യസിക്കുമെന്നും അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്
കർണാടകയിൽ നിന്നുള്ള രണ്ട് സംഘങ്ങൾ പയ്യാമ്പലം ബീച്ചിൽ
കുളിക്കാനിറങ്ങിയതിൽ തിരയിൽപ്പെട്ട രണ്ടു പേരെ
രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
ശനിയാഴ്ച
ഉച്ച ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറൽ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ
ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.
കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്.
രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂർ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നിൽകണ്ടു. തിരയിൽപ്പെട്ട 24-കാരനായ ചിരന്ത്ശർമയെ രക്ഷപ്പെടുത്തി.
ജില്ലയിൽ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്ഥലത്ത് കൂടുതൽ ലൈഫ്ഗാർഡുകളെ നിയമിക്കുമെന്നും കൂടുതൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ അഡ്വ. പി ഇന്ദിര, ടി. ഒ മോഹനൻ എം.എൽ.എ എന്നിവരും കൂടെയുണ്ടായിരുന്നു.
കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു വരികയായിരുന്ന സംഘങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ലൈഫ്ഗാർഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോൺസൺ,
തീരദേശ പോലീസ് വാർഡൻ അരുൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഴീക്കൽ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ലൈഫ്ഗാർഡുകൾ എന്നിവർ മൂന്ന് ബോട്ടുകളിലായി തിരച്ചിൽ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്.
ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ നിർദേശപ്രകാരം കർണാടക സംഘത്തിലപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരച്ചിൽ പ്രവർത്തനങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു വരുന്നു. വിനോദസഞ്ചാര, ഫിഷറീസ് വകുപ്പുകൾ, ഡിടിപിസി ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തുണ്ട്.







