കാൻസാസ് സിറ്റിയിൽ മെസി മാജിക്; റെക്കോർഡുകൾ കടപുഴക്കിയ ഹാട്രിക്കോടെ അൾജീരിയയെ തകർത്ത് അർജന്റീനയ്ക്ക് രാജകീയ തുടക്കം!

Screenshot
കാൻസാസ് സിറ്റി: കിരീടം നിലനിർത്താനിറങ്ങിയ ലോക ചാമ്പ്യന്മാർക്ക് ഇതിലും മികച്ചൊരു സ്വപ്നതുല്യമായ തുടക്കം ലഭിക്കാനില്ല! കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ മാന്ത്രിക ഹാട്രിക് മികവിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ പരാജയപ്പെടുത്തി. മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായത്തിനാണ് ആരോഹെഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന അത്യപൂർവ്വ റെക്കോർഡും 38-കാരനായ മെസി സ്വന്തമാക്കി.
വാറും (VAR) ഓഫ്‌സൈഡും നിറഞ്ഞ നാടകീയമായ തുടക്കമായിരുന്നു മത്സരത്തിന്റേത്. ആറാം മിനിറ്റിൽ മെസിയും, ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൽജീരിയയുടെ ഫാരെസ് ചൈബിയും വലകുലുക്കിയെങ്കിലും റഫറി രണ്ട് ഗോളുകളും ഓഫ്‌സൈഡ് വിളിച്ചു. എന്നാൽ 17-ാം മിനിറ്റിൽ കാൻസാസ് സിറ്റി സ്റ്റേഡിയത്തെ ആവേശക്കടലാക്കിക്കൊണ്ട് ആ നിമിഷം പിറന്നു. റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ ത്രൂ-പാസ് സ്വീകരിച്ച് അൽജീരിയൻ പ്രതിരോധത്തെ വെട്ടിമാറ്റിയ മെസി തൊടുത്ത ക്ലിനിക്കൽ കർവിങ് ഷോട്ട്, ഗോൾകീപ്പർ ലൂക്ക സിദാനെ കാഴ്ചക്കാരനാക്കി വലയുടെ ടോപ്പ് റൈറ്റ് കോർണറിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന റെക്കോർഡ് മെസിക്ക് സ്വന്തമായി.
രണ്ടാം പകുതിയിലും മെസി തരംഗം ആഞ്ഞടിച്ചു. അൽജീരിയൻ പ്രതിരോധത്തിന്‍റെ പിഴവുകൾ മുതലെടുത്ത് 60-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളും നേടിയ മെസി, 76-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഗ്രൗണ്ടറിലൂടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് തികച്ചു. ഇതോടെ 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍റെ റെക്കോർഡിനൊപ്പമെത്താനും മെസിക്കായി. കൂടാതെ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മെസിയുടെ പേരിലായി.
പന്തടക്കത്തിലും (53%) പാസിങ്ങിലും (583 പാസുകൾ) അൾജീരിയ മുന്നിട്ടുനിന്നെങ്കിലും അർജന്റീനയെ വിറപ്പിക്കാൻ അവർക്കായില്ല. എമിലിയാനോ മാർട്ടിനെസിന്‍റെ മികച്ച സേവുകളും, തിയാഗോ അൽമാഡ-റൊഡ്രിഗോ ഡി പോൾ സഖ്യത്തിന്റെ മധ്യനിരയിലെ ആധിപത്യവും അർജന്റീനയുടെ വിജയം ഉറപ്പാക്കി. മത്സരത്തിൽ ഒരു തവണ പോലും റഫറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നില്ല എന്നതും ശ്രദ്ധേയമായി. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ലയണൽ സ്കലോണിയുടെ അർജന്റീന ചുവടുവെച്ചിരിക്കുന്നത്.










