ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസം; ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സീ ഗ്രൂപ്പ് (Zee Group) സ്വന്തമാക്കാൻ സാധ്യത

Screenshot
ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസകരമായ വാർത്ത. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണം അനിശ്ചിതത്തിലാകുമെന്ന ആശങ്ക അവസാനിക്കുന്നു. ഫിഫ ലോകകപ്പിന്റെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ പ്രമുഖ മാധ്യമ ശൃംഖലയായ സീ ഗ്രൂപ്പ് (Zee Group) രംഗത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ.
ലോകകപ്പ് ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ സംപ്രേഷണ പങ്കാളിയെ കണ്ടെത്താനുള്ള ഫിഫയുടെ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടായേക്കും. 2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകളുടെ സംപ്രേഷണാവകാശമാണ് ഈ കരാറിലൂടെ സീ നെറ്റ്‌വർക്കിന് ലഭിക്കുക. ഏകദേശം 35 ദശലക്ഷം ഡോളർ അഥവാ 290 കോടി രൂപയ്ക്കാണ് ഫിഫയും സീ ഗ്രൂപ്പും തമ്മിൽ ഇടപാട് ഉറപ്പിക്കാൻ സാധ്യതയുള്ളത്.
ഡിജിറ്റൽ രംഗത്തെ പ്രമുഖരായ ജിയോ ഹോട്ട്സ്റ്റാറും ഫിഫയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, സോണി, ഫാൻകോഡ് തുടങ്ങിയ മറ്റ് പ്രധാന ചാനലുകൾ ലേലത്തിൽനിന്ന് പിന്മാറിയതോടെയാണ് സീ ഗ്രൂപ്പിന് സാധ്യതയേറിയത്.
വില കുറച്ച് ഫിഫ:
2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത് 100 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിലെ തണുത്ത പ്രതികരണവും വാണിജ്യപരമായ പ്രതിസന്ധികളും കാരണം ഫിഫയ്ക്ക് വലിയ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയ കമ്പനിക്ക് പരസ്യ വരുമാനത്തിലൂടെ മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ സാധിച്ചിരുന്നില്ല. ഇതാണ് മറ്റ് വലിയ ചാനലുകളെ ഇത്തവണ പിന്നോട്ട് വലിച്ചത്.
ഇതോടെ കായിക ലോകത്തെ ഏറ്റവും വലിയ മാമാങ്കം ഇന്ത്യയിൽ എവിടെ കാണാം എന്ന കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ ആശങ്കയ്ക്കാണ് വിരാമമാകുന്നത്.










