‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച നടപടി ജനാധിപത്യ വിരുദ്ധം; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Screenshot
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് (X) അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ വിമർശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും, ഈ കൂട്ടായ്മ വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളരുമോ എന്ന ഭയമാണ് ബി.ജെ.പിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവാക്കളാണ് ഈ പുതിയ പ്രതിഷേധത്തിലേക്ക് ആകൃഷ്ടരായത്. ബി.ജെ.പിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധ ലഭിച്ചത്. യുവാക്കളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെയുള്ള ഈ പ്രതിഷേധം വെറുമൊരു ക്ഷിപ്ര പ്രതികരണമല്ലെന്നും, തൊഴിലില്ലായ്മ, അസമത്വം, ചൂഷണം എന്നിവയ്ക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണമാണെന്നും അദ്ദേഹം വിലയിരുത്തി.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധ രൂപത്തോടോ ആർക്കും വിയോജിപ്പുണ്ടാകാം. എന്നാൽ പൗരന് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യങ്ങളെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും, രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ ഒന്നിച്ച് ശക്തമായി പ്രതിഷേധിക്കണമെന്നും പിണറായി വിജയൻ അഭ്യർത്ഥിച്ചു.









