പറങ്കിപ്പടയെ വിറപ്പിച്ച് കോംഗോയുടെ പോരാട്ടവീര്യം; പോർച്ചുഗലിനെതിരേ കളംനിറഞ്ഞുകളിച്ച് തമിഴൻ മുത്തുസ്വാമി!

Screenshot
യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലിനെ നേരിടാനൊരുങ്ങുമ്പോൾ, ആഫ്രിക്കൻ രാജ്യമായ കോംഗോയെ ഒരു കുഞ്ഞൻ ടീം എന്ന മുൻവിധിയോടെയായിരിക്കാം ഫുട്ബോൾ ലോകം കണ്ടത്. സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പോർച്ചുഗലിന്റെ കടലാസിലെ കരുത്തിന് മുന്നിൽ കോംഗോയ്ക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് പലരും കരുതി. എന്നാൽ ഫുട്ബോൾ മൈതാനം പ്രവചനങ്ങൾക്കതീതമാണെന്ന് തെളിയിക്കുന്ന പോരാട്ടവീര്യമാണ് കോംഗോ കാഴ്ചവെച്ചത്.
മത്സരം തുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ ജോവോ നെവസിന്റെ ഗംഭീരമായൊരു ഹെഡർ ഗോളിലൂടെ ലീഡ് നേടിയ പോർച്ചുഗൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പറങ്കിപ്പടയുടെ ആ ശ്രമങ്ങളെ കോംഗോ അധികം വൈകാതെ തന്നെ അവസാനിപ്പിച്ചു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ കോംഗോയ്‌ക്ക് വേണ്ടി യോവാനെ വിസ്സ മികച്ചൊരു ഗോളിലൂടെ കളി സമനിലയിലാക്കി.
ലോകഫുട്‍ബോളിലെ പരിചിതമുഖങ്ങൾ നിറഞ്ഞുനിന്ന മൈതാനത്ത് ഫുട്ബോൾ പ്രേമികളുടെയും പ്രത്യേകിച്ച് ഇന്ത്യക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് കോംഗോയുടെ മധ്യനിരയിൽ കളംനിറഞ്ഞുകളിച്ച ഒരു താരമാണ്– സാമുവൽ മുത്തുസ്വാമി! പേര് സൂചിപ്പിക്കും പോലെ തന്നെ ഇതൊരു ഇന്ത്യൻ വംശജനാണ്. സാമുവൽ മുത്തുസ്വാമിയുടെ പിതാവ് തമിഴ്നാട്ടുകാരനും അമ്മ കോംഗോ വംശജയുമാണ്.
1996-ൽ ഫ്രാൻസിലാണ് സാമുവൽ മുത്തുസ്വാമി ജനിച്ചത്. ഫ്രാൻസിന്റെ യൂത്ത് ടീമുകളിൽ ഇടം ലഭിക്കാതെ വന്നതോടെയാണ് താരം കോംഗോ ദേശീയ ടീമിലേക്ക് എത്തുന്നത്. 2019 മുതൽ കോംഗോ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് മുത്തുസ്വാമി. പോർച്ചുഗലുമായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ച താരം മധ്യനിരയിൽ കാഴ്ചവച്ചത് അവിശ്വസനീയമായ പ്രകടനമാണ്. യൂറോപ്യൻ വമ്പന്മാർക്കെതിരെ നാല് നിർണായക ഡ്യൂവലുകളിലാണ് (Duels) താരം ഇന്നലെ വിജയിച്ചത്. ഇന്ത്യൻ വംശജനായ ഒരു താരം ലോകകപ്പ് വേദിയിൽ പോർച്ചുഗലിനെതിരെ പന്തുതട്ടുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.








