January 21, 2026

നാളെ മുതൽ ബന്ധുക്കളെ ചോദ്യം ചെയ്യും, സന്ധ്യയുടെ മാനസികനില പരിശോധിക്കുക ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിന് ശേഷം

img_8394-1.jpg

കൊച്ചി : എറണാകുളം  മൂഴിക്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മ സന്ധ്യയുടെ മാനസികനില പരിശോധിക്കുക ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിനുശേഷം. നാളെ മുതൽ ബന്ധുക്കളെ ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ കൃത്യമായ കാരണം വരും ദിവസങ്ങളിൽ അന്വേഷണത്തിൽ മനസ്സിലാകും. സന്ധ്യയെ മജിട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയി. റൂറൽ എസ് പി എം ഹേമലത ചെങ്ങമനാട് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് ഭര്‍തൃ ഗൃഹത്തില്‍ നിന്ന് കുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. പുത്തന്‍കുരിശ് മറ്റക്കുഴിയിലെ ഭര്‍ത്താവിന്‍റെ വീട്ടിനടുത്തുളള അംഗന്‍വാടിയില്‍  നിന്ന് ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ്  മകള്‍ കല്യാണിയുമായി സന്ധ്യ യാത്ര തുടങ്ങിയത്. അംഗന്‍വാടിയില്‍ നിന്ന് തിരുവാങ്കുളത്ത് എത്തിയ സന്ധ്യ റോഡിലൂടെ മകൾക്ക് ഒപ്പം പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തിരുവാങ്കുളത്തു നിന്ന് സന്ധ്യ കുഞ്ഞുമായി  ആലുവയിലേക്കാണ് പോയത്. മണപ്പുറത്ത് കുഞ്ഞിനൊപ്പം സമയം ചെലവിട്ട ശേഷം, മൂഴിക്കുളത്തേക്ക് പോയി. മൂഴിക്കുളത്ത് രാത്രി ഏഴ് അഞ്ചിന് ബസിറങ്ങുമ്പോഴും സന്ധ്യയ്ക്കൊപ്പം കുഞ്ഞുമുണ്ടായിരുന്നു. അവിടെ നിന്ന്  നടന്നു പോകുന്ന വഴിയിലാണ് പാലത്തിന്‍റെ ഏതാണ്ട് ഒത്ത നടുവില്‍ വച്ച് കുഞ്ഞിനെ സന്ധ്യ പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞത്. അതിനു ശേഷം ഒന്നും സംഭവിക്കാത്തതു പോലെ സന്ധ്യ വീട്ടിലേക്ക് പോയി. 

അംഗന്‍വാടിയില്‍ നിന്ന് കുഞ്ഞിനെ കൂട്ടാന്‍  സന്ധ്യ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഭര്‍ത്താവ് സുഭാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് ആറര മണിയോടെ സുഭാഷ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് സന്ധ്യയും കുഞ്ഞും വീട്ടിലില്ലെന്ന് സുഭാഷ് തിരിച്ചറിഞ്ഞത്. ആ സമയത്ത് സന്ധ്യയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഒരു വിവരവും കിട്ടാതെ വന്നതോടെ സുഭാഷാണ് പുത്തന്‍കുരിശ് പൊലീസിനെ സമീപിച്ചത്. വിവരം പെട്ടെന്ന്  ചെങ്ങമനാട് പൊലീസിനെ അറിയിച്ചു. ഏഴര മണിയോടെ ചെങ്ങമനാട് പൊലീസ് സന്ധ്യയെ ചോദ്യം ചെയ്തു.  

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger