ഇന്ധനവില വർധന: കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനുമെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്; വ്യാഴാഴ്ച ജനകീയ പ്രതിഷേധം

Screenshot
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ ജൂൺ നാലിന് (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഎം തീരുമാനം. ജില്ലാ, ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. കേന്ദ്രസർക്കാർ നാലുവട്ടം വിലവർധിപ്പിച്ചിട്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം പാലിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയായി ഏഴര രൂപയുടെ വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായത്. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുറഞ്ഞതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ നികുതി കുത്തനെ ഉയർത്തുന്ന കേന്ദ്ര നിലപാട് ക്രൂരമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലും വ്യക്തമാക്കി. വാണിജ്യ, ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലവർധനവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയങ്ങൾക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇന്ധനവില വർധനവിലൂടെ ലിറ്ററിന് 2 രൂപയിലധികം അധിക വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വില വർധിച്ചപ്പോൾ കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി വന്ന് പ്രതിഷേധിച്ച ഇന്നത്തെ മുഖ്യമന്ത്രി സതീശൻ, ഭരണത്തിലേറി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ വില വർദ്ധിച്ചിട്ടും ഒരക്ഷരം മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ പോലും കേന്ദ്രത്തിനെതിരെ പരാമർശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ റേഷൻ വിതരണം താളംതെറ്റിയെന്നും, വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ ഉയർന്നുവെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.







