കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് 32-ആമത്തെ ഐറ്റമായിട്ടാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം തുടരാനുള്ള നീക്കമാണിതെന്നാണു ലഭ്യമാകുന്ന വിവരം. തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും പരാതി നൽകിയത് യഥാർത്ഥ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നുമാണ് രാഹുലിന്റെ ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.
പരാതിക്കാരി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും വർഷങ്ങളോളം നീണ്ടുനിന്ന ബന്ധം അവസാനിച്ചതിനെ തുടർന്ന് ഇത് ബലാത്സംഗ കേസാക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.
ഒൻപത് ദിവസമായി രാഹുൽ ഒളിവിലാണ്. പാലക്കാട്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിൽ പോലീസ് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.
ഇതിനിടെ, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. പൊലീസിന്റെ ഇമെയിലിന് നൽകിയ മറുപടിയിലാണ് വിവരം. ഈ കേസ് അന്വേഷിക്കാൻ എസ്പി ജി. പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.








