ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ട് ദിവസമായി നടന്ന അടച്ചിട്ട കോടതിവാദത്തിൽ പ്രോസിക്യൂഷനും പ്രതിഭാഗവും വിശദമായ വാദങ്ങൾ അവതരിപ്പിച്ചു. പുതുതായി സമർപ്പിച്ച രേഖകളും തെളിവുകളും പരിശോധിച്ചശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
രാഹുലിനെതിരായി രണ്ട് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും പുതുതായി രജിസ്റ്റർ ചെയ്ത കേസിനെതിരെയും പ്രതിഭാഗം വാദമുന്നയിച്ചെങ്കിലും, ഇത് മനപ്പൂർവ്വം കെട്ടിച്ചമച്ച കേസാണെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇരുവരും തമ്മിലുള്ള ചാറ്റ് സ്ക്രീൻഷോട്ട്, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട മെഡിക്കൽ തെളിവുകൾ, നിർഭാഗ്യകരമായ സാഹചര്യത്തിൽ സംഭവിച്ചതെന്ന വിശദീകരണം എന്നിവയുൾപ്പെടെ നിർണ്ണായക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും പ്രതി ഒളിവിൽ തുടരുന്നതുമാണ് ജാമ്യം നിഷേധിക്കാൻ കോടതി പരിഗണിച്ചത്.
ഉഭയസമ്മത ബന്ധം ഉണ്ടായിരുന്നു എന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദങ്ങൾ. എന്നാൽ ഇവയും കോടതി തള്ളിക്കളഞ്ഞു. രാഹുലിനെതിരായ അന്വേഷണം ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടരുകയാണ്.








