വടകര എം.ഡി.എം.എ കേസ്: അധ്യാപികമാരുടെ മയക്കുമരുന്ന് ഇടപാടുകൾ ഇൻസ്റ്റഗ്രാം വഴി; അന്വേഷണത്തിന് പ്രത്യേക സംഘം

Screenshot
വടകര: എം.ഡി.എം.എ. ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നും, മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴി ആദ്യം എം.ഡി.എം.എ. ഉപയോഗിച്ച ഇവർ പിന്നീട് വിൽപ്പനയിലെ കണ്ണികളായി മാറുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. തങ്ങൾ പിടിക്കപ്പെടാതിരിക്കാൻ ആവശ്യക്കാർക്ക് ഇവരുടെ അക്കൗണ്ടാണ് നൽകിയിരുന്നത്. 50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് ഇവർ നൽകിയ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇടപാടുകാർ അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയെന്ന വിവരവും പോലീസ് പരിശോധിച്ചുവരികയാണ്. ദീർഘകാലമായി സുഹൃത്തുക്കളായ ഇവർക്കൊപ്പം മറ്റൊരാൾ കൂടി സംഘത്തിലുള്ളതായി സൂചനയുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
കേസിൽ തുടരന്വേഷണത്തിന് റൂറൽ എസ്.പി. മെറിൻ ജോസഫ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ പോലീസുദ്യോഗസ്ഥരും, ജില്ലാ നാർക്കോട്ടിക്-സൈബർ സെല്ലുകളിലെയും വിവിധ സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരുമുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടുത്തിടെ പിടികൂടിയ മറ്റ് ലഹരി കേസുകളിലെ പ്രതികളുമായുള്ള ബന്ധവും ഈ സംഘം പരിശോധിക്കും. ഈ കേസിൽ കൂടുതൽ കണ്ണികളുണ്ടെന്നും ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും എസ്.പി. മെറിൻ ജോസഫ് പ്രതികരിച്ചു.
കാവ്യയെ ബി.ആർ.സി. പിരിച്ചുവിട്ടു
കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യയെ (29) ജോലിയിൽനിന്നു പിരിച്ചുവിട്ടു. സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ നിസാർ ചേലേരിയാണ് ഉത്തരവിറക്കിയത്. മുൻപ് അറസ്റ്റിലായ അധ്യാപിക കീർത്തനയെയും പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണവും അടിയന്തരനടപടിയും ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ്., യു.ഡി.എസ്.എഫ്. പ്രവർത്തകർ പേരാമ്പ്ര ബി.ആർ.സി. ഓഫീസ് ഉപരോധിച്ചു.







