ഗൾഫിലെദുരിതപർവ്വം താണ്ടി ഭുവനേശ്വരി ഒടുവിൽ നാട്ടിലേക്ക് …..

പയ്യന്നൂർ : തമിഴ്നാട് കടലൂർ സ്വദേശിനിയായ ഭുവനേശ്വരി പ്രായമായ അമ്മയോടൊപ്പം 30 വർഷം മുമ്പാണ് പയ്യന്നൂരിലെത്തിയത്. ആക്രിക്കച്ചവടം ചെയ്ത് ജീവിക്കുന്ന നാലു മക്കളുള്ള ഭുവനേശ്വരിയുടെ രോഗശയ്യയിലായ ഭർത്താവ് തമിഴ്നാട്ടിലാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് കരകയറാമെന്ന മോഹവുമായി ഒരു ഏജന്റ് മുഖാന്തരം ഭുവനേശ്വരി എതാനും മാസം മുമ്പേ ആണ് കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുവേലക്ക് നിയോഗിക്കപ്പെട്ട അവർക്ക് നേരിടേണ്ടി വന്നത് ശാരീരികവും മാനസികവുമായ ക്രൂര പീഡനങ്ങളായിരുന്നു. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാൻ പല വഴിക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതിനിടെയാണ് പയ്യന്നൂരിൽ രണ്ട് പെൺകുട്ടികളടക്കം ഭുവനേശ്വരിയുടെ നാലു മക്കളും അമ്മ ജ്യോതിയും താമസിച്ചിരുന്ന വാടകമുറി കനത്ത മഴയിൽ തകർന്ന സംഭവമുണ്ടായത്. ഇതോടെ ഇവർ മാനസികമായി തകർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ശ്രീരാഘവപുരം സഭായോഗത്തിൻ്റെ സാമൂഹ്യക്ഷേമവിഭാഗം അർദ്ധപട്ടിണിയിലായിരുന്ന കുടുംബത്തെ ഏറ്റെടുക്കുകയും കരിവെള്ളൂരിൽ ഒരു താൽക്കാലികഭവനം അവർക്കായി സജ്ജമാക്കുകയും ചെയ്തു.
ഭുവനേശ്വരി കുവൈറ്റിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ സഭായോഗം ഭാരവാഹികൾ ഷിബു പരപ്പ മുഖാന്തരം രക്ഷണം ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടു. രക്ഷണം ട്രസ്റ്റിൻ്റെ പ്രവർത്തകരായ രാഘവൻ ആയമ്പാറ, ,അനൂപ് സുദേവൻ കൊല്ലങ്കോട്, ഹരീഷ്ബാബു കുന്ദംകുളം തുടങ്ങിയവരുടെ കൂട്ടായ പ്രയത്നത്തിൽ കേവലം ഒരാഴ്ചക്കുള്ളിൽ ഭുവനേശ്വരിയെ നാട്ടിലെത്തിക്കാൻ സാധിച്ചു.
കൊച്ചിയിൽ വിമാനമിറങ്ങിയ ഭുവനേശ്വരിയെ രാഘവപുരം സഭായോഗത്തിന്റെ എറണാകുളം ജില്ലാ ഭാരവാഹികളായ ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി, ഉഷ അന്തർജനം, ചന്ദ്രശേഖരൻ എടക്കാട്ടിൽ ഇല്ലം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂരിൽ ഭുവനേശ്വരിയുടെ കുടുംബത്തോടൊപ്പം ശ്രീകാന്ത് ഭട്ടതിരി, ശ്യാമള എടമന, സുബ്രഹ്മണ്യൻ നമ്പൂതിരി വി.ഐ, ശങ്കരൻ കൈതപ്രം എന്നിവർ ഭുവനേശ്വരിയെ വരവേറ്റു. ശ്രീരാഘവപുരം സഭായോഗം കരിവെള്ളൂരിൽ തയ്യാറാക്കിയ സ്നേഹഭവനത്തിൽ നാളെ ബുധനാഴ്ച ശുഭമുഹൂർത്തത്തിൽ ഇവരുടെ ഗൃഹപ്രവേശനചടങ്ങ് നടക്കും.






