ചരിത്രമെഴുതി കാനഡ; ഇഞ്ചുറി ടൈം ഗോളിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ലോകകപ്പ് പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി!

Screenshot
ലോസ് ആഞ്ജലീസ്: 2026 ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി കാനഡ. വാശിയേറിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) വീഴ്ത്തി കാനഡ ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) പ്രവേശിച്ചു. ഈ ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമാണ് കാനഡ. കാനഡയുടെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അവർ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുന്നത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ 92-ാം മിനിറ്റിൽ സ്റ്റീഫൻ എസ്റ്റക്വിയോ ആണ് കാനഡയുടെ ചരിത്ര വിജയഗോൾ നേടിയത്.
മത്സരം ആരംഭിച്ചത് മുതൽ ഇരുടീമുകളും മികച്ച ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ആറാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ടെബോഹോ മോകോന ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഏഴാം മിനിറ്റിൽ കാനഡയുടെ എസ്റ്റക്വിയോയുടെ ഷോട്ട് ഗോൾ ബാറിന് മുകളിലൂടെ പറന്നു. 17-ാം മിനിറ്റിൽ കോർണറിൽ നിന്ന് ജൊനാഥൻ ഡേവിഡ് ഷോട്ടുതിർത്തെങ്കിലും അതും പുറത്തേക്ക് പോയി. ആദ്യപകുതിയുടെ അവസാനം കാനഡയുടെ ഗോളെന്നുറച്ച ഷോട്ടുകൾ ദക്ഷിണാഫ്രിക്കൻ പ്രതിരോധം പണിപ്പെട്ടാണ് തടുത്തത്. കോർണറിൽ നിന്നുള്ള കാനഡയുടെ ഗോൾ ശ്രമം ദക്ഷിണാഫ്രിക്കൻ പ്രതിരോധതാരം ഗോൾ ലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. പിന്നാലെ ഗോൾകീപ്പർ റോൺവെൻ വില്ല്യംസിന്റെ കിടിലൻ സേവുകളും ദക്ഷിണാഫ്രിക്കയെ കാത്തു. ആദ്യ പകുതിയിൽ ഷോട്ടുകളിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാനഡയായിരുന്നു മുന്നിട്ടുനിന്നത്.
രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ട് ഇരുടീമുകളും പകരക്കാരെ കളത്തിലിറക്കി മുന്നേറ്റം കടുപ്പിച്ചു. 62-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഒസ്വിൻ അപ്പോലിസിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഇതിന് പിന്നാലെ കാനഡയുടെ മികച്ചൊരു കൗണ്ടർ അറ്റാക്ക് ദക്ഷിണാഫ്രിക്കൻ ഗോൾമുഖം വിറപ്പിച്ചെങ്കിലും പ്രതിരോധം അപകടം ഒഴിവാക്കി. 75-ാം മിനിറ്റിൽ സൂപ്പർതാരം അൽഫോൺസോ ഡേവിസ് കളത്തിലിറങ്ങിയതോടെ കാനഡയുടെ മുന്നേറ്റങ്ങൾക്ക് വേഗത കൂടി. ഒടുവിൽ ഇഞ്ചുറി ടൈമിൽ (92′) കാനഡ കാത്തിരുന്ന ഗോളെത്തി. വലതുവിങ്ങിൽ നിന്നുള്ള ക്രോസ്സ് ദക്ഷിണാഫ്രിക്ക പ്രതിരോധിച്ചെങ്കിലും, റീബൗണ്ട് ചെയ്തുവന്ന പന്ത് സ്റ്റീഫൻ എസ്റ്റക്വിയോ ഒരു കിടിലൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. പിന്നീട് തിരിച്ചുവരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സമയം ലഭിച്ചില്ല.









