സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി; കേരളത്തെ ‘അനാഥരഹിത സംസ്ഥാനമാക്കാൻ’ പദ്ധതിയുമായി സർക്കാർ

Screenshot
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തൊഴിലിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ എന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതി വഴി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. അവധി എടുക്കുന്ന കുട്ടികളുടെ പഠനം നഷ്ടപ്പെടാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. തൊഴിലിടങ്ങളിൽ തുല്യവേതനം കർശനമായി നടപ്പിലാക്കും. കൂടാതെ, 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അനാഥരഹിത സംസ്ഥാനമാക്കി’ (Orphan-free state) മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും നയപ്രഖ്യാപനത്തിലുണ്ട്. ഇതിനായി മിഷൻ മോഡ് ദത്തെടുക്കൽ കാമ്പെയ്‌നുകളും പരിശീലനം ലഭിച്ച ഫോസ്റ്റർ കുടുംബങ്ങളുടെ ശൃംഖലയും സർക്കാർ രൂപീകരിക്കും. ഇതിന് പുറമെ, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിലുള്ള സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും, കോളേജ് വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യും.







