കണ്ണീർ വീണ മണ്ണിൽ കിരീടമുയർത്തി ഇന്ത്യ; സഞ്ജുവിന്റെ വെടിക്കെട്ടിൽ കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്

അഹമ്മദാബാദ്: മൂന്ന് വർഷം മുൻപ് ഏകദിന ലോകകപ്പ് ഫൈനലിൽ കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ, കാലം കാത്തുവെച്ച ലോകകിരീടം ഉയർത്തി ഇന്ത്യൻ ടീം. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിംഗിൽ വിശ്വരൂപം പുറത്തെടുത്ത മത്സരത്തിൽ, തുടർച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇന്ത്യ സ്വന്തമാക്കി.
അഹമ്മദാബാദിൽ ഇന്ത്യൻ ബാറ്റിംഗ് വെടിക്കെട്ട്:
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. സെമിഫൈനലിലെ പ്രകടനം ആവർത്തിച്ച സഞ്ജു സാംസൺ 46 പന്തിൽ 8 ഫോറുകളുടെയും 8 കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 89 റൺസെടുത്ത് വീണ്ടും ടോപ് സ്കോററായി.
ഓപ്പണർ അഭിഷേക് ശർമ (21 പന്തിൽ 52), ഇഷാൻ കിഷൻ (25 പന്തിൽ 54) എന്നിവരും അർധസെഞ്ചുറികളോടെ ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തേകി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (0), ഹാർദിക് പാണ്ഡ്യ (18) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും, അവസാന ഓവറിൽ 24 റൺസ് അടിച്ചുകൂട്ടിയ ശിവം ദുബെയുടെ വെടിക്കെട്ട് സ്കോർ 250 കടക്കാൻ ഇന്ത്യയെ സഹായിച്ചു.
തകർന്നടിഞ്ഞ് കിവീസ്:
256 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. 19 ഓവറിൽ വെറും 159 റൺസിന് കിവീസ് ഇന്നിംഗ്സ് അവസാനിച്ചു. ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്‌സ് (5) എന്നിവർ വേഗത്തിൽ കൂടാരം കയറിയതോടെ കിവീസിന്റെ തോൽവി ഏതാണ്ട് ഉറപ്പായിരുന്നു. ടിം സെയ്‌ഫേർട്ടാണ് കിവീസ് ഇന്നിങ്‌സ് മുന്നോട്ടുനയിക്കാൻ ശ്രമിച്ചത്. അക്ഷർ പട്ടേലും ജസ്പ്രീത് ബുംറയും അടങ്ങുന്ന ഇന്ത്യൻ ബൗളിംഗ് നിര തുടക്കത്തിൽ തന്നെ വരിഞ്ഞുമുറുക്കിയതോടെ അഹമ്മദാബാദിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ ചരിത്രം കുറിക്കുകയായിരുന്നു.










