നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻ.ടി.എ വിദഗ്ധ സമിതി അംഗമായ ബയോളജി പ്രൊഫസറും സി.ബി.ഐ പിടിയിൽ; അറസ്റ്റിലായവർ 9 ആയി

Screenshot
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നീറ്റ് യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെയാണ് സി.ബി.ഐ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പുണെയിൽ നിന്നും ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ചോദ്യപേപ്പർ ചോർച്ചാ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒൻപതായി.
ചോർത്തിയത് എൻ.ടി.എ സമിതി അംഗം തന്നെ
നീറ്റ് പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പർ തയ്യാറാക്കുന്നതിനുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രൂപവത്കരിച്ച വിദഗ്ധ സമിതിയിലെ അംഗമായിരുന്നു ബയോളജി അധ്യാപികയായ മനീഷ. ഈ അവസരം മുതലെടുത്താണ് ഇവർ ചോദ്യപേപ്പർ ചോർത്തിയത്. പരീക്ഷയിലെ ബോട്ടണി, സുവോളജി വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം ഇവർക്ക് നേരത്തേ തന്നെ ലഭിച്ചിരുന്നു.
ചോർച്ച നടന്നതിങ്ങനെ:
കേസിൽ നേരത്തേ അറസ്റ്റിലായ മനീഷ വാഗ്മാരെ വഴി ഏപ്രിൽ ആദ്യവാരം ഇവർ ചില കുട്ടികൾക്ക് പരീക്ഷാ പരിശീലനം നൽകിയിരുന്നു. പുണെയിലെ വീട്ടിൽ വെച്ച് നടന്ന ഈ പരിശീലനത്തിനിടെ ബോട്ടണി, സുവോളജി വിഷയങ്ങളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പ്രത്യേകം നൽകുകയും കുട്ടികൾ അത് കുറിച്ചെടുക്കുകയും ചെയ്തു. പിന്നീട് പരീക്ഷ നടന്നപ്പോൾ ഈ അധ്യാപിക നൽകിയ അതേ ചോദ്യങ്ങൾ തന്നെ ആവർത്തിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻ.ടി.എ വിദഗ്ധസമിതിയിലെ മറ്റൊരു അംഗവും ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറുമായ പി.വി. കുൽക്കർണിയെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും സമാന രീതിയിൽ കെമിസ്ട്രി ചോദ്യങ്ങൾ ചോർത്തി നൽകിയതായാണ് സി.ബി.ഐയുടെ കണ്ടെത്തൽ.










