പുതിയതെരുവിൽ വൻ കഞ്ചാവ് വേട്ട; 2 കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ എക്സൈസ് പിടിയിൽ

കണ്ണൂർ: പുതിയതെരു ടൗണിൽ എക്സൈസ് സംഘം നടത്തിയ വൻ ലഹരി വേട്ടയിൽ 2 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരൻ പിടിയിൽ. ചിറക്കൽ ഓണപ്പറമ്പ സ്വദേശി വിജിൽ കെ (35) ആണ് അറസ്റ്റിലായത്. കണ്ണൂർ ഡിവിഷൻ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
‘ഓപ്പറേഷൻ തണ്ടർ’, ‘ഓണം സ്പെഷ്യൽ ഡ്രൈവ്’ എന്നിവയുടെ ഭാഗമായി പുതിയതെരു മാർക്കറ്റിൽ വെച്ചാണ് പ്രതിയെ വലയിലാക്കിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി., സുഹൈൽ പി.പി. എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ വിജിൽ. ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സമീപകാലത്ത് ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും മയക്കുമരുന്ന് വിൽപ്പന സജീവമാക്കിയപ്പോഴാണ് പിടിയിലായത്.
അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., സുബിൻ എം., ജിജീഷ് സി. എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. ക്രൈം നമ്പർ 62/2026 ആയി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിലായിരിക്കും നടക്കുക.







