സംസ്ഥാന അതിർത്തികളിൽ ‘കോമ്പിംഗ് ഓപ്പറേഷൻ; 606 കേസുകൾ രജിസ്റ്റർ ചെയ്തു

Screenshot
;
കണ്ണൂർ/കാസർകോട്: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും നിയമ പരിപാലനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി കണ്ണൂർ റേഞ്ച് പൊലീസ് വൻ കോമ്പിംഗ് ഓപ്പറേഷൻ നടത്തി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തികിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി, റൂറൽ, വയനാട്, കണ്ണൂർ സിറ്റി, റൂറൽ, കാസർകോട് എന്നീ 6 പൊലീസ് ജില്ലകളിലായിരുന്നു കർശന പരിശോധന. ഓപറേഷന്റെ ഭാഗമായി 138 വാറന്റ് പ്രതികൾ ഉൾപ്പെടെ 159 പേർ അറസ്റ്റിലായി.
കാപ്പ ലിസ്റ്റിലെ കുറ്റവാളികൾ, ഒളിവിലുള്ള പ്രതികൾ, വാറണ്ട് പ്രതികൾ, മുൻകാല കുറ്റവാളികൾ, സാമൂഹ്യവിരുദ്ധർ എന്നിവരെ കണ്ടെത്തുകയായിരുന്നു ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. 81 അതിർത്തി പോയിന്റുകളിലായി 937 അന്തർസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ 9,328 വാഹനങ്ങൾ പരിശോധിച്ചു. ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിലായി 452 സ്ഥലങ്ങളിലും, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് 164 സ്ഥലങ്ങളിലും പരിശോധന നടത്തി. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ 49 മൊബൈൽ പട്രോളിംഗ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു.
606 ക്രിമിനൽ കേസുകൾ
ഓപറേഷന്റെ ഭാഗമായി ആകെ 606 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 99 എണ്ണം നിരോധിത മയക്കുമരുന്ന് കേസുകളും 229 എണ്ണം മദ്യപിച്ച് വാഹനമോടിച്ചതിനുമുള്ള കേസുകളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിലായി 28 കേസുകളുമാണ്. 38 കാപ്പ പ്രതികളെയും 216 മുൻകാല കുറ്റവാളികളെയും 733 സംശയാസ്പദമായ ആളുകളെയും ചോദ്യം ചെയ്തു. സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകൾ എന്നിവയൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
ലഹരിവേട്ടയും അറസ്റ്റും
ഓപ്പറേഷനിലൂടെ 12 മാരക ലഹരിമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ചന്തേര സ്റ്റേഷൻ പരിധിയിൽ മാത്രം 5 കേസുകൾ പിടികൂടി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെയും കേസെടുത്തു. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 32.2 കിലോ കഞ്ചാവ് പിടികൂടി. ഇതിനുപുറമെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അജാനൂർ തെക്കേപ്പുറം സ്വദേശി ലാവാ സമീർ എന്ന ടി.എം. സമീറിനെ (39) ഹൊസ്ദുർഗ് പൊലീസ് പിടികൂടുകയും ചെയ്തു.







