ഇരിട്ടിയിൽ ഗതാഗത പരിഷ്‌ക്കാരത്തിന് തുടക്കം; ജൂലൈ ഒന്ന് മുതൽ പുതിയ പാർക്കിങ് നിയന്ത്രണം

ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി ഇരിട്ടി നഗരസഭ കർശന ഗതാഗത പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുന്നു. ജൂലൈ ഒന്നു മുതൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരും. ഇതിന്റെ ഭാഗമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ സംയുക്തമായി നഗരത്തിൽ പരിശോധന നടത്തി.
പരിഷ്കാരങ്ങൾ ഇങ്ങനെ:
പാർക്കിങ് സമയം: അംഗീകൃത പാർക്കിങ് ഏരിയകളിൽ പാർക്കിങ് സമയം അര മണിക്കൂറായി നിജപ്പെടുത്തും.
പാർക്കിങ് മേഖലകൾ:
പുതിയ ബസ് സ്റ്റാൻഡ് റോഡ്: ഇടതുവശം ‘നോ പാർക്കിങ്’, വലതുവശം ഓട്ടോ സ്റ്റാൻഡ്.
താലൂക്ക് ഓഫീസ് കവല മുതൽ കല്യാൺ കട വരെ: സ്വകാര്യ കാർ പാർക്കിങ്.
മിൽമ ബൂത്ത് മുതൽ പഴയ ന്യൂ ഇന്ത്യ ടാക്കീസ് കവല വരെ: ഇരുചക്ര വാഹന പാർക്കിങ്.
നിയന്ത്രണങ്ങൾ: അനധികൃത വഴിയോര കച്ചവടങ്ങളും നടപ്പാത കയ്യേറിയുള്ള വ്യാപാരവും കർശനമായി തടയും. ദീർഘനേരം വാഹനം പാർക്ക് ചെയ്യുന്നവർ പേ-പാർക്കിങ് സൗകര്യം ഉപയോഗിക്കണം.
കർശന നടപടി:
മുൻപ് പലതവണ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയെങ്കിലും പരാജയപ്പെട്ട സാഹചര്യത്തിൽ, ഇത്തവണ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ട്രാഫിക് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനമെടുത്ത ശേഷം നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കുകയും റോഡിൽ അടയാളപ്പെടുത്തലുകൾ നടത്തുകയും ചെയ്യും. നിയമലംഘനങ്ങൾക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികൾ സ്വീകരിക്കും.








