വിശുദ്ധ ജെരാർദ് മജെല്ലയുടെ തിരുശേഷിപ്പ് പ്രയാണം: രാജ്യത്തെ സമാപനം നാളെ എടൂരിൽ

ഇരിട്ടി: ദിവ്യരക്ഷകസഭയുടെ (സി.എസ്.എസ്.ആർ) മധ്യസ്ഥനായ വിശുദ്ധ ജെരാർദ് മജെല്ലയുടെ 300-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി റോമിൽ നിന്നാരംഭിച്ച തിരുശേഷിപ്പ് പ്രയാണത്തിന് നാളെ (ജൂൺ 27) എടൂർ അൽഫോൻസ് ഭവനിൽ സമാപനം കുറിക്കും. 73 രാജ്യങ്ങളിലൂടെയുള്ള പ്രയാണത്തിന് ശേഷമാണ് ഇന്ത്യയിലെ സമാപന ചടങ്ങുകൾ എടൂരിൽ നടക്കുന്നത്.
യാത്രയും സ്വീകരണവും:
സഭയുടെ മുംബൈ, ബെംഗളൂരു പ്രോവിൻസുകളിലെ വിവിധ കേന്ദ്രങ്ങളിൽ വണക്കത്തിന് വെച്ച ശേഷം അഞ്ച് ദിവസം മുൻപാണ് തിരുശേഷിപ്പ് ഈ മേഖലയിൽ എത്തിയത്. കരിക്കോട്ടക്കരി, വട്ട്യറ, ചെടിക്കുളം, എടൂർ പള്ളികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വിശ്വാസികൾ തിരുശേഷിപ്പിന് ഉജ്ജ്വല സ്വീകരണം നൽകി. എടൂർ സെന്റ് മേരീസ് ഫൊറോന മരിയൻ തീർഥാടന ദേവാലയത്തിൽ നൽകിയ സ്വീകരണത്തിന് വികാരി ഫാ. തോമസ് വടക്കേമുറിയിൽ, എടൂർ സി.എസ്.എസ്.ആർ ആശ്രമം സുപ്പീരിയർ ഫാ. സിജു തളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
സമാപന ചടങ്ങുകൾ:
ഇന്നും നാളെയും വിശ്വാസികൾക്ക് എടൂർ അൽഫോൻസ് ഭവനിൽ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും. നാളെ (ശനിയാഴ്ച) വൈകിട്ട് നടക്കുന്ന സമാപന കുർബാനയ്ക്കും ഗ്രോട്ടോ വെഞ്ചരിപ്പിനും മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം നേതൃത്വം നൽകും.








