കൊട്ടിയൂർ വൈശാഖ മഹോത്സവം; തിരുവാതിര ചതുശ്ശതം

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ മൂന്ന് ചതുശ്ശത നിവേദ്യങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും. ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കുക. പായസം ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും വിതരണം ചെയ്യും.
രണ്ടാമത്തെ ചതുശ്ശത നിവേദ്യമായി പുണർതം ചതുശ്ശതം ബുധനാഴ്ചയും, മൂന്നാത്തെ ചതുശ്ശത നിവേദ്യമായ ആയില്യം ചതുശ്ശതം വെള്ളിയാഴ്ചയും നടക്കും. അവധി ദിനം അല്ലാതിരുന്നിട്ട് കൂടി കൊട്ടിയൂരിൽ തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകർ ആയിരുന്നു കൂടുതലും ദർശനത്തിലെത്തിയത്. തിങ്കളാഴ്ച സന്ധ്യക്ക് ശേഷവും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.







