റോഡരികിൽ മാലിന്യം ഇവൻറ് മാനേജ്മെൻ്റ്, കാറ്ററിങ്ങ് സ്ഥാപനങ്ങൾക്ക് 40000 രൂപ പിഴ

റോഡരികിൽ മാലിന്യം ഇവൻറ് മാനേജ്മെൻ്റ്, കാറ്ററിങ്ങ് സ്ഥാപനങ്ങൾക്ക് 40000 രൂപ പിഴ
കൂടാളി പഞ്ചായത്തിലെ കൊളപ്പ മയ്യിൽ റോഡരികിൽ വിവാഹ സൽക്കാര പരിപാടികളുടെ മാലിന്യങ്ങൾ തള്ളിയതിന് തലശ്ശേരി കതിരൂരിലെ ഇക്കോഫ് ഇവൻ മാനേജ്മെൻറ് ടീമിനും വടക്കുമ്പാട് ഷഹറാസ് കാറ്ററിങ്ങ് ഏജൻസിയ്ക്കും 20000 വീതം രൂപ വീതം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. ഭക്ഷണ അവശിഷ്ടങ്ങൾ, കുടിവെള്ളക്കുപ്പികൾ, മേശവിരികൾ, പച്ചക്കറി അവശിഷ്ടങ്ങൾ,ഉപയോഗിച്ച അലങ്കാര വസ്തുക്കൾ എന്നിവ ഒരു ഡസനോളം നിരോധിത ഗാർബേജ് ബാഗുകളിലായി കൊളപ്പ- മയ്യിൽ റോഡരികിലും തൊട്ടടുത്ത സ്വകാര്യഭൂമിയിലുമായി വലിച്ചെറിഞ്ഞ നിലയിലാണ് സ്‌ക്വാഡ് കണ്ടെത്തിയത്.പഞ്ചായത്തി രാജ് ആക്ട് 219 (എസി) പ്രകാരം മാലിന്യങ്ങൾ തരംതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറാത്തതിന് പതിനായിരം രൂപ വീതവും,എസ് 219 (എൻ) പ്രകാരം മാലിന്യങ്ങൾ പൊതുസ്ഥലത്തും സ്വകാര്യ ഭൂമിയിലും ആയി വലിച്ചെറിഞ്ഞതിന് പതിനായിരം രൂപ വീതവും ആകെ 20,000 രൂപ വീതം രണ്ടു സ്ഥാപനങ്ങൾക്കുമായി നാൽപ്പതിനായിരം രൂപ പിഴചുമത്തി. തൽസമയം തന്നെ സ്വന്തം ചെലവിൽ പ്രസ്തുത സ്ഥാപനങ്ങളെക്കൊണ്ട് മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് നൽകാത്ത ഇവൻ്റ് മാനേജ്മെൻ്റ് ടീമുകൾക്കും കാറ്ററിങ് ടീമുകൾക്കും എതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ എൻഫോഴ്ഡ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ശ്രീഹരി, കൂടാളി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഫ്രീന എന്നിവർ പങ്കെടുത്തു







