കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിലായി. കുറ്റ്യേരി സ്വദേശി പി.പി. ശ്രീധരനെ (49) യാണ് ഇന്നലെ വൈകിട്ട് 4.30-ന് ഇരിണാവിൽ വച്ച് വിജിലൻസ് അറസ്റ്റുചെയ്തത്. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷിച്ച ചെറുകുന്ന് സ്വദേശിയിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ വർഷം ജൂണിലാണ് പരാതിക്കാരൻ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിനെ സമീപിക്കുന്നത്. അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിനെ തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ എട്ടിന് ജിയോളജി ഓഫീസിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ രേഖകളുമായി എത്തി മിനറൽ റവന്യൂ ഇൻസ്‌പെക്ടർ ശ്രീധരനെ കണ്ടു. സൈറ്റ് ഇൻസ്‌പെക്ഷൻ നടത്താൻ പിന്നീട് വരാമെന്ന് പറഞ്ഞ് മടക്കിയെങ്കിലും ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് വീണ്ടും ഓഫീസിലെത്തുകയായിരുന്നു.
സൈറ്റ് ഇൻസ്‌പെക്ഷൻ നടത്തണമെങ്കിൽ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോകില്ലെന്നും ശ്രീധരൻ ഭീഷണിപ്പെടുത്തി. 30,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 15,000 രൂപയാക്കി കുറച്ചു. തുടർന്ന് പരാതിക്കാരൻ കണ്ണൂർ വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഇന്നലെ വൈകുന്നേരം ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പണം കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ശ്രീധരനെ കയ്യോടെ പിടികൂടി.







