ചികിത്സാപ്പിഴവ്: ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി,പ്രത്യേക മെഡിക്കൽ അന്വേഷണ സംഘത്തിൻ്റെ നിര്‍ദ്ദേശം കാത്ത് പോലീസ്.

Screenshot
പയ്യന്നൂര്‍: ഒന്നരവയസുകാരന്റെ മരണം സംബന്ധിച്ച് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ്.പി കുട്ടിയെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാരുടെ യും മൊഴി രേഖപ്പെടു ത്തി. നേരത്തെരണ്ടു ഡോക്‌ടർമാരുടെ മൊഴി രേഖപ്പെടുത്തിയ
പോലീസ് കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി ഇന്നലെ രേഖപ്പെടു ത്തി. ഈ റിപ്പോർട്ട് കേസന്വേഷണ ഉദ്യോഗസ്ഥൻ പ്രത്യേക മെഡിക്കൽ അന്വേഷണ സംഘത്തിനു നാളെ കൈമാറും.
ഡിഎംഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരുന്നതിനു പിന്നാലെ തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അനസ്‌തീഷ്യ നല്‍കിയതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തിൽ കേസന്വേഷണം നടന്നു വരുന്നത്. നേരത്തെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ അനസ്തീഷ്യ നല്‍കിയ ഡോ.അഞ്ജലി പൊതുവാള്‍ക്കെതിരെയാണ്പോലീസ് കേസെടുത്തിരുന്നത്. ഈ ഡോക്ടറെയും കുട്ടി മരണപ്പെട്ട സംഭവവുമായി ബന്ധമുണ്ടോയെന്നറിയാൻ കുട്ടിയെ ചികിത്സിച്ച പീഡിയാട്രീഷ്യന്‍ ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ.ആതിര അന്തര്‍ജനം എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഈറിപ്പോർട്ടുകളെല്ലാം
ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം തുടര്‍ നടപടിക്കുള്ള നിർദേശം കേസന്വേഷണം നടത്തുന്ന പയ്യന്നൂർ ഡിവൈ.എസ്.പിക്ക് കൈമാറും.
എരമത്തെ ടി. സൂരജ് -വിജീഷ ദമ്പതികളുടെ 17 മാസം പ്രായമുള്ള ദേവാന്‍ഷ് ശൗര്യയാണ് ചികിത്സക്കിടെ മരണപ്പെട്ടത്. ഈ മാസം അഞ്ചിന് രാവിലെ കളിക്കുന്നതിനിടയില്‍ തെന്നിവീണ കുട്ടിയുടെ താടിയിലെ മുറിവിന് ചികിത്സയ്ക്ക് പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെനിന്നും അനസ്‌തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി കണ്ണൂരിലെ ബിഎംഎച്ചിലെ വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണപ്പെട്ടത്.







