ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

Screenshot
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂർ എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെയും ജാമ്യമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രതികളെല്ലാം സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെടുന്നത്. രാത്രി എടയന്നൂരിലെ ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴായിരുന്നു അക്രമി സംഘമെത്തിയത്. മൂന്നുതവണ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികൾ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റിരുന്നു.
തില്ലങ്കേരി സ്വദേശിയായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), ദീപ്ചന്ദ് (33), ടി.കെ. അസ്കർ (34), കെ. അഖിൽ (30), പി.പി. അൻവർ സാദത്ത് (30), സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), കെ. സഞ്ജയ് (31), കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), എ.കെ. സുബിൻ (34), വി. പ്രജിത്ത് (33) എന്നിവരാണ് കേസിലെ പ്രതികൾ.






