പയ്യന്നൂർ പൊലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബേറ്: നാല് പ്രതികളെ കോടതി വെറുതെവിട്ടു

Screenshot
തളിപ്പറമ്പ്: പയ്യന്നൂർ പൊലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബേറ് നടത്തി സി.ഐയെയും എസ്.ഐയെയും വധിക്കാൻ ശ്രമിച്ച കേസിൽ നാല് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി. കണ്ടങ്കാളിയിലെ സി. ഷിജിൽ (35), വെള്ളൂരിലെ ടി.സി.വി നന്ദകുമാർ (35), കെ. വികാസ് (32), അന്നൂരിലെ കെ. രഞ്ജിത്ത് (37) എന്നിവരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. പ്രശാന്ത് വെറുതെ വിട്ടത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
2016 ജനുവരി 16ന് പുലർച്ചെ 1.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന പി.കെ. മണിയും എസ്.ഐ വിപിൻകുമാറും താമസിക്കുന്ന ക്വാർട്ടേഴ്സിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം ബോംബേറ് നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിൽ ക്വാർട്ടേഴ്സിന്റെ വാതിൽ, ഭിത്തി, ക്ലോസറ്റ് എന്നിവ തകർന്നിരുന്നു. അന്നത്തെ കാലയളവിൽ പയ്യന്നൂരിൽ നടന്ന ചില സംഘർഷങ്ങളുടെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്നായിരുന്നു ആരോപണം. എസ്.ഐ എ.വി. ദിനേശന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്കു വേണ്ടി അഡ്വ. വിനീഷ് കോടതിയിൽ ഹാജരായി. അതേസമയം, ഈ കേസിലെ പ്രതികളിൽ ഒരാളായ നന്ദകുമാർ സമാനമായ മറ്റൊരു കേസിൽ കോടതി ശിക്ഷ വിധിച്ച് നിലവിൽ 20 വർഷം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.







