പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ ഇത് മൂന്നാം തവണ

Screenshot
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ഹൈക്കോടതി അനുവദിച്ച അഞ്ച് ദിവസത്തെ അടിയന്തര പരോളിലാണ് നിഷാദ് ജയിൽ മോചിതനായത്. ഭാര്യയുടെ മാതാവിന്റെ ചികിത്സയ്ക്കായി എന്ന് കാണിച്ചാണ് ഇത്തവണ പരോൾ തേടിയത്.
തുടർച്ചയായ പരോൾ വിവാദത്തിൽ
കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാം തവണയാണ് വി.കെ. നിഷാദ് സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ പുറത്തിറങ്ങുന്നത്. നവംബറിൽ കോടതി 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച നിഷാദ്, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനുള്ളിൽ പിതാവിന്റെ ചികിത്സയ്ക്കായി എന്ന പേരിൽ ഡിസംബർ 26-ന് ജാമ്യത്തിലിറങ്ങിയിരുന്നു. ജയിൽ നിയമങ്ങൾ ലംഘിച്ച് ഇയാൾ സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് പിടിയിലായത്. ജയിലിൽ കഴിയവെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിച്ചതും വലിയ വാർത്തയായിരുന്നു. ഇത്രയും കുറഞ്ഞ കാലയളവിൽ തുടർച്ചയായി പരോൾ ലഭിക്കുന്നത് ജയിൽ വകുപ്പിന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയിൽ വകുപ്പിന്റെ വാദം.







