കേരള ബജറ്റ് 2026-27: ശമ്പള പരിഷ്കരണം, ഡി.എ കുടിശ്ശിക, അഷ്വേർഡ് പെൻഷൻ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റിൽ സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചും, കുടിശ്ശികയുള്ള ഡി.എ (DA) പൂർണ്ണമായും നൽകുമെന്ന് ഉറപ്പുനൽകിയും ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്കാണ് ബജറ്റ് മുൻഗണന നൽകിയത്. 2 മണിക്കൂർ 54 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ ക്ഷേമപദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് മന്ത്രി ഊന്നൽ നൽകിയത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം
• 12-ാം ശമ്പള പരിഷ്കരണം: പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കും.
• ഡി.എ കുടിശ്ശിക: നിലവിലുള്ള എല്ലാ ഡി.എ, ഡി.ആർ കുടിശ്ശികകളും തീർപ്പാക്കും. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും ബാക്കിയുള്ളവ മാർച്ചിലും നൽകും.
• അഷ്വേർഡ് പെൻഷൻ: പങ്കാളിത്ത പെൻഷന് പകരമായി ‘അഷ്വേർഡ് പെൻഷൻ’ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷനായി ഉറപ്പാക്കും.
• മറ്റ് ആനുകൂല്യങ്ങൾ: നിർത്തലാക്കിയ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) പുനഃസ്ഥാപിക്കും.
വേതന വർദ്ധനവും ക്ഷേമവും
• ആശ/അങ്കണവാടി പ്രവർത്തകർ: അങ്കണവാടി വർക്കർമാർക്കും ആശ വർക്കർമാർക്കും 1000 രൂപയും, ഹെൽപ്പർമാർക്ക് 500 രൂപയും പ്രതിമാസ വേതനം വർദ്ധിപ്പിച്ചു.
• മറ്റ് വിഭാഗങ്ങൾ: പ്രീ-പ്രൈമറി അധ്യാപകർ (1000 രൂപ), സാക്ഷരതാ പ്രേരക്മാർ (1000 രൂപ), ലൈബ്രേറിയന്മാർ (1000 രൂപ) എന്നിവർക്കും വേതനം കൂട്ടി.
• സ്കൂൾ പാചകക്കാർ: പ്രതിദിന വേതനത്തിൽ 25 രൂപയുടെ വർദ്ധനവ്.
• പെൻഷൻ വർദ്ധനവ്: പത്രപ്രവർത്തക പെൻഷൻ 1500 രൂപയും, കാൻസർ, എയ്ഡ്സ്, ക്ഷയരോഗ ബാധിതരുടെ പെൻഷൻ 1000 രൂപയും വർദ്ധിപ്പിച്ചു.
പ്രധാന ഇൻഷുറൻസ് പദ്ധതികൾ
• വിദ്യാർത്ഥികൾക്ക്: 1 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി.
• മറ്റ് വിഭാഗങ്ങൾ: ഹരിത കർമ്മ സേന, ഓട്ടോ-ടാക്സി തൊഴിലാളികൾ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കായി പ്രത്യേക ഇൻഷുറൻസ്.
• കാരുണ്യ പ്ലസ്: കാരുണ്യ പദ്ധതിക്ക് പുറത്തുള്ളവർക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ്.
ബജറ്റ് ഹൈലൈറ്റ്‌സ് (2026-27)

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
1. വി.എസ് സെന്റർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് 20 കോടി ചെലവിൽ സെന്റർ.
2. വിഴിഞ്ഞം – ചവറ – കൊച്ചി കോറിഡോർ: 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന റെയർ എർത്ത് കോറിഡോർ.
3. യാത്രാ വികസനം: എം.സി റോഡ് വികസനത്തിന് 5217 കോടി. തിരുവനന്തപുരം – കാസർഗോഡ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (RRTS) 100 കോടി.
4. സ്ക്രാപ്പേജ് ബോണസ്: പഴയ ഓട്ടോകൾ മാറ്റി ഇ-ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ്.
5. നേറ്റിവിറ്റി കാർഡ്: എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുന്ന പദ്ധതിക്ക് 20 കോടി.
6. മെനോപോസ് ക്ലിനിക്കുകൾ: എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക ക്ലിനിക്കുകൾ.
7. നൈപുണ്യ വികസനം: കൊച്ചിയിൽ സൈബർ വാലി, ഗിഗ് തൊഴിലാളികൾക്കായി ഗിഗ് ഹബ് എന്നിവ സ്ഥാപിക്കും.









