ഉംറക്ക് പോയ തളിപ്പറമ്പുകാരൻ മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു

തളിപ്പറമ്പ: ഉംറ നിർവഹിക്കാൻ പോയ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി മക്കയിൽ മരിച്ചു. വെള്ളിക്കീൽ ബിലാൽ മസ്ജിദിന് സമീപത്തെ കെ. കുഞ്ഞഹമ്മദ് (60) ആണ് നിര്യാതനായത്. കഴിഞ്ഞ 25-നാണ് ഭാര്യയേയും സഹോദരിയേയും കൂട്ടി സംഘമായി മക്കയിലേക്ക് ഉംറക്ക് പോയത്. ഡിസംബർ 10-നാണ് മടങ്ങിവരാൻ തീരുമാനിച്ചിരുന്നത്.
മിനിഞ്ഞാന്ന് രാത്രി ഉംറയുടെ ചടങ്ങുകൾ കുഞ്ഞഹമ്മദ് പൂർത്തിയാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെയാണ് മക്കയിലെ താമസസ്ഥലത്ത് ക്ഷീണം അനുഭവപ്പെട്ടത്. കൂടെയുള്ളവർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.
ചടങ്ങുകൾക്ക് ശേഷം മക്കയിൽ തന്നെ മൃതദേഹം ഖബറടക്കി.
വെള്ളിക്കീൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയംഗം, കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കുഞ്ഞഹമ്മദ് മരം മുറി തൊഴിലാളിയായിരുന്നു.
അദേഹത്തിന്റെ മകൻ സാബിത് ഒരുവർഷം മുമ്പ് ജോലിക്ക് പോകുന്നതിനിടെ കീച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
ഭാര്യ: ഫാത്തിമ
മറ്റുമക്കൾ: ഹഫ്‌സീന, ഷാനിദ് (എസ്.എസ്.എഫ് പട്ടുവം സെക്ടർ സെക്രട്ടറി, മലപ്പുറം മഅ്ദിൻ വിദ്യാർത്ഥി)
മരുമകൻ: ജലാൽ
സഹോദരങ്ങൾ: ഫാത്തിമ, അബ്‌ള്ള






