ഗതാഗത പരിഷ്കാരങ്ങൾക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി നിർബന്ധം; സുപ്രധാന തീരുമാനങ്ങളുമായി കോർപ്പറേഷൻ

Screenshot
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്നു. നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ നടപ്പിലാക്കാവൂ എന്ന് യോഗം പോലീസിന് കർശന നിർദ്ദേശം നൽകി. നഗരത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായി നിരവധി സുപ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
ഡിവൈഡറുകളിൽ റിഫ്ലക്ടർ ലൈറ്റുകൾ: ദേശീയ പാതയിലെ ഡിവൈഡറുകൾ കാരണമുള്ള അപകടാവസ്ഥ ഒഴിവാക്കുന്നതിന് പൊടിക്കുണ്ട് മുതൽ താഴെ ചൊവ്വ വരെയുള്ള ഡിവൈഡറുകളിൽ റിഫ്ലക്ടർ ലൈറ്റ് സ്ഥാപിക്കാനും വൈറ്റ് മാർക്ക് ചെയ്യാനും തീരുമാനിച്ചു. ഗാന്ധി സർക്കിൾ മുതൽ താണ വരെ സ്ഥാപിച്ച മാതൃകയിലുള്ള ലൈറ്റുകളാകും ഇവിടെയും സ്ഥാപിക്കുക.
സെക്യുറ മാൾ പാർക്കിംഗ്: സെക്യുറ മാളിന്റെ എൻട്രൻസ് വരെ ഡിവൈഡറുകൾ സ്ഥാപിച്ച് പാർക്കിംഗ് സംബന്ധിച്ച വിഷയത്തിൽ നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് ട്രാഫിക്ക് എസ്.ഐ യോഗത്തിൽ വിശദീകരിച്ചു.
താഴെചൊവ്വയിലെ കയ്യേറ്റം ഒഴിപ്പിക്കും: പി.ഡബ്ല്യു.ഡി താഴെചൊവ്വയിലുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമായിട്ടുള്ള കയ്യേറ്റങ്ങൾ (Encroachments) നീക്കം ചെയ്യുന്നതിന് പി.ഡബ്ല്യു.ഡി, റവന്യൂ, പോലീസ് എന്നിവരെ ചുമതലപ്പെടുത്തി. പ്രസ്തുത ഭാഗത്ത് ഫുട്പാത്ത് ഒരുക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ പി.ഡബ്ല്യു.ഡി-ക്ക് കത്ത് നൽകാനും തീരുമാനിച്ചു.
മുണ്ടയാട് ബസ് സ്റ്റോപ്പ്: മുണ്ടയാട് പ്രദേശത്തെ ബസ്റ്റോപ്പുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആർ.ടി.ഒ-യെ ചുമതലപ്പെടുത്തി.
ഓട്ടോറിക്ഷ പാർക്കിംഗ്: നഗരത്തിലെ ഓട്ടോറിക്ഷ പാർക്കിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ പ്രത്യേകമായി ചർച്ച ചെയ്തു.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിജിൽ മാക്കുറ്റി, വി.കെ. മുഹമ്മദലി, സോനാ ജയറാം എന്നിവരും പോലീസ്, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.







