സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടം; ആശങ്കയൊഴിയാതെ സർക്കാർ

Screenshot
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര നടപ്പിലാക്കാൻ കടമ്പകൾ ഏറെ. പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
നഷ്ടക്കണക്കുകൾ ഇങ്ങനെ:
എല്ലാ ബസ്സുകളിലും: സൗജന്യ യാത്ര അനുവദിച്ചാൽ 112 കോടി രൂപയുടെ നഷ്ടം.
ഓർഡിനറി ബസ്സുകളിൽ മാത്രം: 57 കോടി രൂപയുടെ നഷ്ടം.
സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസ്സുകളിൽ: 90 കോടി രൂപയുടെ നഷ്ടം.
കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ നഷ്ടം വിലയിരുത്തിയിരിക്കുന്നത്. 140 കിലോമീറ്റർ വരെയുള്ള ഓർഡിനറി ബസ്സുകളിൽ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്താനാണ് സാധ്യത. ദീർഘദൂര സർവീസുകളിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസത്തേക്ക് മാത്രമായി പദ്ധതി ചുരുക്കിയേക്കുമെന്നും സൂചനകളുണ്ട്.
ആശങ്കകൾ തുടരുന്നു:
സാമ്പത്തിക ബാധ്യത എങ്ങനെ കണ്ടെത്തും എന്നതിൽ സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കൂടാതെ, സ്വകാര്യ ബസ് സർവീസുകളെ പദ്ധതി ബാധിക്കുമെന്ന ആശങ്കയും വിവിധ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരുടെ താൽപ്പര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ട് വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് ആവശ്യം. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകും.








