സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി സംസ്ഥാന സർക്കാർ; പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

Screenshot
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വിവാദമായ സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഞ്ഞക്കുറ്റികൾ നീക്കും; കേസുകൾ പിൻവലിക്കും
സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദേശം നൽകി. കൂടാതെ, സിൽവർലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകൾ അതിന്റെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി ജനങ്ങൾക്കുണ്ടാക്കിയ പ്രയാസം നേരിട്ട് മനസ്സിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. “പദ്ധതി നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടുമില്ല എന്നതായിരുന്നു മുൻ സർക്കാരിന്റെ നിലപാട്. ഇതുമൂലം നിരവധി വർഷങ്ങളായി ഈ ഭൂമി വാങ്ങാനോ വിൽക്കാനോ സാധാരണക്കാർക്ക് സാധിച്ചിരുന്നില്ല. സിൽവർ ലൈനിനെ എതിർത്ത് ഞങ്ങൾ സമരം ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ തീരുമാനം എടുത്തത്,” അദ്ദേഹം വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന മുൻ സർക്കാരിന്റെ തീരുമാനത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി
2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി മൂന്ന് മാസത്തേക്ക് (2026 നവംബർ 30 വരെ) ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും പ്രചാരണവുമൊക്കെ മൂലം പി.എസ്.സിക്ക് സമയബന്ധിതമായി നിയമന ഉത്തരവ് നൽകാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് കാലാവധി നീട്ടുന്നത്.
നൂറുദിന കർമ്മപരിപാടിയും മറ്റ് തീരുമാനങ്ങളും
പുതിയ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രകടനപത്രികയിലുള്ള എല്ലാ കാര്യങ്ങളും കൃത്യമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുൻ സർക്കാർ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരേ എടുത്ത അച്ചടക്ക നടപടികൾ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.







