LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

ധർമ്മടത്ത് ഇടതുകോട്ട ഇളക്കാൻ അഡ്വ. വി.പി അബ്ദുൽ റഷീദ്; വിദ്യാർത്ഥി നേതാവിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി തീപ്പൊരി നേതാവ്

0
298a2f5a-6881-44bc-8810-bc7357012cac
Spread the love

കണ്ണൂർ: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ധർമ്മടം നിയോജക മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗവുമായ അഡ്വ. വി.പി അബ്ദുൽ റഷീദ്. മികച്ച പ്രാസംഗികനും പോരാളിയുമായ റഷീദ്, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി.എമ്മിന്റെ എം.വി. ഗോവിന്ദനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയിരുന്നു.

വിദ്യാഭ്യാസവും നിയമപഠനവും:

മയ്യിൽ ഗ്രാമപഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയായ റഷീദിന്റെ പ്രാഥമിക വിദ്യാഭ്യാസം ചെറുപുഴ ജാനകി മെമ്മോറിയൽ സ്കൂൾ, കാക്കയംച്ചാൽ സെന്റ് മേരിസ് ഹൈസ്കൂൾ, വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. കണ്ണൂർ എസ്.എൻ കോളേജിൽ നിന്നും ബിരുദവും, തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പലയാട് ക്യാമ്പസിൽ (ധർമ്മടം) നിന്നും നിയമബിരുദവും നേടി. പലയാട് ക്യാമ്പസിലെ പഠനകാലത്ത് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷത്തോളം രണ്ട് പോലീസ് ഗൺമാൻമാരുടെ സുരക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. നിലവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു.

ബാലജനവേദി മുതൽ യൂത്ത് കോൺഗ്രസ് വരെ:

അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന്, പിതാവിന്റെ പാത പിന്തുടർന്ന് ജവാഹർ ബാലജനവേദിയിലൂടെയാണ് റഷീദ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ബാലവേദി ബ്ലോക്ക്-ജില്ലാ കോർഡിനേറ്റർ, ജില്ലാ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കാസർഗോഡ് ജില്ലയുടെ സംഘടനാ ചുമതലക്കാരനുമാണ്. കോളയാട് ബ്ലോക്കിലെ കെ.പി.സി.സി അംഗമെന്ന നിലയിലും പ്രവർത്തിക്കുന്നു.

സമരങ്ങളുടെയും പോരാട്ടങ്ങളുടെയും നാൾവഴികൾ:

വിവിധ വിദ്യാർത്ഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെയും പോലീസിന്റെയും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ജനകീയ സമരങ്ങളുടെ ഭാഗമായി ആറ് തവണ ജയിൽവാസം അനുഭവിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിലും അദ്ദേഹം സ്ഥിരം അംഗമായിരുന്നു. കോൺഗ്രസ് പ്രചാരണ വിഭാഗമായ ‘സബർമതി സ്കൂൾ ഓഫ് നാഷണാലിസം ആൻഡ് റിസർച്ച് സെന്റർ’ സ്ഥാപകനായ അദ്ദേഹം മികച്ചൊരു തീപ്പൊരി പ്രാസംഗികൻ കൂടിയാണ്.

തളിപ്പറമ്പിലെ ശ്രദ്ധേയമായ മത്സരം:

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ തളിപ്പറമ്പിൽ മത്സരിച്ച അദ്ദേഹം യു.ഡി.എഫിന്റെ വോട്ട് വിഹിതം 50,000-ത്തിൽ നിന്നും 70,000-ത്തിന് മുകളിലേക്ക് ഉയർത്തി. എൽ.ഡി.എഫിന്റെ ഭൂരിപക്ഷം പകുതിയാക്കി കുറച്ചതും ശ്രദ്ധേയമായി. പരാജയപ്പെട്ടിട്ടും കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസ് നേതൃനിരയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

കുടുംബം:

പിതാവ്: കെ.കെ ഹംസ, മാതാവ്: മറിയം ഹംസ, സഹോദരൻ: വി.പി റാഷിദ്. കഴിഞ്ഞ ആറ് വർഷമായി ധർമ്മടം നിയോജക മണ്ഡലത്തിലെ പൊതുവാച്ചേരിയിലാണ് റഷീദിന്റെ താമസം. മുൻ കണ്ണൂർ നഗരസഭാ ചെയർപേഴ്സണും വനിതാ ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റോഷ്നി ഖാലിദിന്റെയും, റിട്ട. സബ് ഇൻസ്പെക്ടർ പി. ഖാലിദിന്റെയും മകൾ ഡോ. ഷഹലയാണ് ഭാര്യ. മുഹമ്മദ്‌ റഷ്ദാൻ (5), ഇനാറ ഫാത്തിമ (1) എന്നിവരാണ് മക്കൾ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!