തളിപ്പറമ്പിൽ സി.പി.എമ്മിൽ പൊട്ടിത്തെറി; പി.കെ. ശ്യാമളയ്ക്കെതിരെ ടി.കെ. ഗോവിന്ദൻ വിമതനായേക്കും
Screenshot
തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സി.പി.എം സ്ഥാനാർഥിയാക്കിയ തീരുമാനം പാർട്ടിയിൽ വൻ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകൾ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാൻ കൂടിയാണ് അദ്ദേഹം.
ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ടി.കെ. ഗോവിന്ദൻ നേരത്തെ തന്നെ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പാർട്ടി യോഗങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതായാണ് വിവരം. പാർട്ടിയുടെ ഉരുക്കുകോട്ടയായ മണ്ഡലത്തിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സി.പി.എമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
കോൺഗ്രസ് നിരീക്ഷണത്തിൽ:
സി.പി.എമ്മിലെ ഈ പൊട്ടിത്തെറിയെ യു.ഡി.എഫ് ക്യാമ്പ് അതീവ സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നത്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വി.പി. അബ്ദുൾ റഷീദിനെയായിരുന്നു കോൺഗ്രസ് ആദ്യം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുകയാണെങ്കിൽ, കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, ഞായറാഴ്ച ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പി.കെ. ശ്യാമള മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ പ്രതിരോധത്തിലാക്കുന്നത്. കൂടാതെ, പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ, പകരം ഭാര്യയെ സ്ഥാനാർഥിയാക്കി എന്ന ആക്ഷേപവും പാർട്ടി അണികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.





