72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശത്തുഴയെറിയാൻ പുന്നമടക്കായല്‍ ഒരുങ്ങി

Screenshot
ആലപ്പുഴ: ജലമാമാങ്കത്തിനൊരുങ്ങി പുന്നമടക്കായല്‍. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആറ് ഹീറ്റ്‌സുകളിലായി ചുണ്ടന്‍ വള്ളങ്ങളുടെ ആവേശകരമായ മത്സരം നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജലമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
വിവിധ വിഭാഗങ്ങളിലായി 22 ചുണ്ടന്‍ വള്ളങ്ങൾ ഉൾപ്പെടെ 71 കളിവള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഓടി, തെക്കനോടി, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ തന്നെ ആരംഭിക്കും. ഇത്തവണ ഒന്നാമതെത്തുന്ന ചുണ്ടന് 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയ്യപുരം ചുണ്ടനാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാർ. രണ്ട് ലക്ഷത്തിലധികം ആളുകള്‍ വള്ളംകളി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പുന്നമടക്കായലിലും പരിസരത്തും കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നെഹ്റു ട്രോഫിയുടെ ചരിത്രം:
1952-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോഴാണ് ഈ വള്ളംകളിക്ക് തുടക്കമായത്. അദ്ദേഹത്തെ സ്വീകരിക്കാൻ നടത്തിയ വള്ളംകളിയിലെ ചുണ്ടന്‍ വള്ളങ്ങളുടെ ഇഞ്ചോടിഞ്ച് മത്സരം നെഹ്റുവിനെ ആവേശഭരിതനാക്കി. അന്ന് വിജയിച്ച നടുഭാഗം ചുണ്ടനിലേക്ക് അദ്ദേഹം എടുത്തുചാടി. പിന്നീട് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം തന്റെ കയ്യൊപ്പോടെ ചുണ്ടൻ വള്ളത്തിന്റെ രൂപമുള്ള ഒരു വെള്ളിക്കപ്പ് വിജയികൾക്കായി കേരളത്തിലേക്കയച്ചു. ഇതാണ് പിന്നീട് എല്ലാ വർഷവും നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയായി മാറിയത്










