ചേട്ടൻ നിറഞ്ഞാടി; സഞ്ജുവിന്റെ വെടിക്കെട്ടിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

കൊൽക്കത്ത: മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ കരീബിയൻ കരുത്തരായ വിൻഡീസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ മലർത്തിയടിച്ചത്. നിശ്ചിത 20 ഓവറിൽ വിൻഡീസ് ഉയർത്തിയ 196 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം 19.2 ഓവറിൽ ഇന്ത്യ അനായാസം മറികടന്നു. പുറത്താകാതെ 50 പന്തിൽ 97 റൺസെടുത്ത സഞ്ജു സംസണാണ് ടീമിന്‍റെ വിജയശിൽപി.
വിൻഡീസിന് മികച്ച സ്കോർ:
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‌മൻ പവൽ (19 പന്തിൽ 34), ജയ്സൻ ഹോൾഡർ (22 പന്തിൽ 37) സഖ്യമാണ് കരീബിയൻ സ്കോർ 200 നടുത്തെത്തിച്ചത്. 25 പന്തില്‍ 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഷിംറോൺ ഹെറ്റ്‌മയറും (12 പന്തിൽ 27) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെ തുടക്കം; രക്ഷകനായി സഞ്ജു:
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 29 റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തിൽ പത്ത് റൺസെടുത്ത അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെ ഇഷാൻ കിഷൻ (10), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (18) എന്നിവർ വേഗത്തിൽ മടങ്ങി.
എന്നാൽ ഒരു വശത്ത് തുടരെ വിക്കറ്റുകൾ വീണപ്പോഴും കൂസലില്ലാതെ ബാറ്റുവീശിയ സഞ്ജു സാംസൺ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. 15 പന്തിൽ നിന്നും 27 റൺസെടുത്ത് തിലക് വർമയും, 14 പന്തിൽ 17 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും നിർണായകമായ അവസരത്തിൽ സഞ്ജുവിന് കരുത്ത് പകർന്നു. ശിവം ദുബെ നാല് പന്തിൽ എട്ട് റൺസെടുത്ത് മികച്ച പിന്തുണ നൽകി.
ഗാലറിയെ ആവേശത്തിലാഴ്ത്തി ഫിനിഷിങ്:
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസ്. റെമാരിയോ ഷെപ്യാർഡിന്‍റെ ആദ്യ പന്തിൽ തന്നെ പടുകൂറ്റൻ സിക്സറടിച്ച് സഞ്ജു ആരാധകരെ അവേശത്തിലാഴ്ത്തി. രണ്ടാം പന്ത് ബൗണ്ടറി കടത്തി വിജയറൺ കുറിച്ചതോടെ ഈഡൻ ഗാർഡൻസിൽ ത്രിവർണ പതാക പാറിക്കളിച്ചു. ഈ ആധികാരിക വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു.









