സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല

Screenshot
സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് പരാമർശങ്ങളില്ല. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശം. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ പതാക ഉയർത്തണമെന്നും അതിനുശേഷം ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ പറയുന്നു. പതാക ഉയർത്തുമ്പോൾ ഭാരതത്തിന്റെ പതാക സംഹിത (2002) കർശനമായി പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണവും ഉപയോഗവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെ സന്ദേശവും ദേശഭക്തിഗാനാലാപനവും ഉൾപ്പെടെയുള്ള പരിപാടികളിൽ പരമാവധി ജീവനക്കാരെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്.







