വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി കണ്ണൂർ സിറ്റി ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം

Screenshot
കണ്ണൂർ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി 29 വർഷത്തിന് ശേഷം അറസ്റ്റിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസലിനെയാണ് (51) കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കണ്ണൂർ ടൗണിൽ വെച്ച് പിടികൂടിയത്.
1997 ജനുവരി 3-ന് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം അഴീക്കോട് സ്വദേശി സുനിൽ കുമാറിനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അന്ന് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പോളണ്ടിലും കഴിഞ്ഞ അഞ്ച് വർഷമായി അയർലണ്ടിലുമായിരുന്നു താമസം. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് 2002-ൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ 6-ന് അയർലണ്ടിൽ നിന്ന് നാട്ടിലെത്തിയ വിവരമറിഞ്ഞ് നിരീക്ഷണം ശക്തമാക്കിയാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. ഡി.ഐ.ജി കെ. കാർത്തിക്, സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി എന്നിവരുടെ നിർദ്ദേശപ്രകാരം എ.സി.പി ആസാദ്, വളപട്ടണം സി.ഐ വിജേഷ്, എസ്.ഐ വിപിൻ, സിറ്റി കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.







