അന്ത്യകർമ്മങ്ങൾ ചെയ്തതിനെ ചൊല്ലിയുള്ള തർക്കം : പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം

Screenshot
കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. ചാലാട് മണല്‍ സ്വദേശിയും ശ്മശാനം തൊഴിലാളിയുമായ രഞ്ജനാണ് മര്‍ദ്ദനമേറ്റത്. കണ്ണിനും നെറ്റിക്കും പരിക്കേറ്റ രഞ്ജന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച മറ്റൊരു ജീവനക്കാരനായ പളനിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ അഞ്ചിന് മരണപ്പെട്ട ചാല സ്വദേശിനിയുടെ ബന്ധുക്കള്‍ മൂന്നാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലെത്തിയിരുന്നു. എന്നാല്‍ മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടിയതായി കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ശ്മശാനം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ടോക്കണ്‍ സംബന്ധമായ പിഴവാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോര്‍പറേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ ബന്ധുക്കളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും, തുടര്‍ന്ന് ചിതവെച്ച മൂടിയ കളം തുറന്ന് അസ്ഥികള്‍ ശേഖരിച്ച് പയ്യാമ്പലം കടലില്‍ ഒഴുക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷവും പ്രകോപിതരായ ചില ബന്ധുക്കള്‍ രാവിലെ പത്തുമണിയോടെ വീണ്ടുമെത്തി ജോലിയിലുണ്ടായിരുന്ന രഞ്ജനെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ശ്മശാനത്തില്‍ മണിക്കൂറുകളോളം സംസ്‌കാര ചടങ്ങുകള്‍ വൈകി. കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയ മഠത്തില്‍, കൗണ്‍സിലര്‍മാരായ ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലന്‍, മുഹമ്മദ് ഷിബില്‍, ക്ലീന്‍ സിറ്റി മാനേജര്‍ രാജീവന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, കോര്‍പറേഷന്‍ അധികൃതരുടെ തുടര്‍ച്ചയായ അവഗണനയും അനാസ്ഥയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കോടികള്‍ മുടക്കി പണിത പയ്യാമ്പലത്തെ വാതക ശ്മശാനം ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. വിറക് ക്ഷാമം താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും, ശ്മശാനത്തിലെ ജീവനക്കാരുടെ കുറവും അധികൃതരുടെ അലംഭാവവും ഇവിടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്.







