അനധികൃത ചെങ്കൽ ഖനനം: തളിപ്പറമ്പിൽ സംയുക്ത മിന്നൽ പരിശോധന; രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി

Screenshot
തളിപ്പറമ്പ്: ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ സംയുക്ത പരിശോധന. വിവിധ വകുപ്പുകൾ ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വാഹന ഉടമകളിൽ നിന്നായി രണ്ടു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.
വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ തുടങ്ങിയ പ്രദേശങ്ങളിൽ യാതൊരുവിധ പെർമിറ്റുകളുമില്ലാതെ അനധികൃതമായി വലിയ തോതിൽ ചെങ്കൽ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
കണ്ണൂർ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. വിനോദ് കുമാറിന്റെ ഏകോപനത്തിലായിരുന്നു മിന്നൽ പരിശോധന. പ്രദേശങ്ങളിൽ വാഹന പരിശോധനയും ക്വാറി പരിശോധനയും ഒരുമിച്ചു നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങൾ വിശദമായി പരിശോധിച്ചു. അമിതഭാരം കയറ്റി സർവീസ് നടത്തിയ അഞ്ച് വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടുകയും 95,750 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസോ പെർമിറ്റോ ഇല്ലാതെ അനധികൃതമായി ചെങ്കൽ കടത്തിയ ആറ് വാഹനങ്ങൾ പിടികൂടി 1,10,000 രൂപയും പിഴ ഈടാക്കി.
സംയുക്ത പരിശോധനാ സംഘത്തിൽ ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ എം. പ്രദീപൻ, വെള്ളോറ വില്ലേജ് ഓഫീസർ ബി. പത്മനാഭൻ, പെരിങ്ങോം എസ്.ഐ ടി.വി. ചന്ദ്രൻ, പരിയാരം മെഡിക്കൽ കോളേജ് എസ്.ഐ ശ്രീകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം.ജി. സുധീഷ്, കെ. സബിൻ, അഖിലേഷ്, കെ. ബാലൻ, വി.വി. നികേത് എന്നിവർ







