ചെറുതാഴം മുണ്ടൂരിൽ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവം; ഡ്രൈവർക്ക് തടവും പിഴയും വിധിച്ച് കോടതി

Screenshot
തലശ്ശേരി: ചെറുതാഴം മുണ്ടൂരിൽ സ്വകാര്യ ബസിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് അഞ്ചുവർഷവും മൂന്നുമാസവും കഠിനതടവും പിഴയും വിധിച്ച് കോടതി. ‘വിശ്വേശ്വര’ ബസ് ഡ്രൈവർ പഴയങ്ങാടി ഏഴോം ചെങ്ങൽ നടക്കൽ ഹൗസിൽ ഡി. രുധീഷിനെയാണ് (35) തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി സി.ജെ. ഡെന്നി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം തടവ് ശിക്ഷയ്ക്ക് പുറമെ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.
2017 നവംബർ നാലിന് രാത്രി 7.15-ന് ചെറുതാഴം മുണ്ടൂർ മുസ്‌ലിം പള്ളിക്ക് സമീപം കെ.എസ്.ടി.പി. റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. യാത്ര ചെയ്തിരുന്ന ബസ് തകരാറിലായതിനെ തുടർന്ന് റോഡരികിലിറങ്ങി നിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് പിലാത്തറ ഭാഗത്തുനിന്ന് വന്ന ബസ് പാഞ്ഞുകയറുകയായിരുന്നു. മുഫീദ്, സുജിത്ത്, മുസ്തഫ, സുബൈദ, കരീം എന്നിവരാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിഴയടച്ചാൽ ഈ തുക മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നൽകാനാണ് കോടതിയുടെ നിർദ്ദേശം. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരുവർഷം കൂടി തടവ് അനുഭവിക്കണം. കേസിലെ 51 സാക്ഷികളിൽ 21 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഭൂരിഭാഗം സാക്ഷികളും വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരായി.







