എം.ഡി.എം എ. വസ്‌ത്രവ്യാപാരിയും പലച്ചരക്കു കടക്കാരനുംഅറസ്റ്റിൽ

Screenshot
പഴയങ്ങാടി:മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കൾ പിടിയിലായ കേസിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ സൂത്രധാരന്മാരായ രണ്ടു വ്യാപാരികൾ പിടിയിൽ. തളിപ്പറമ്പിലെ വ്യാപാരിപരിയാരം പുളിയൂൽ സ്വദേശി പി. സുനേഷ് (29), മാട്ടൂൽ നോർത്ത് കാക്കാടൻചാൽ സ്വദേശി എൻ.നിസാർ (40) എന്നിവരെയാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ. സന്തേഷ് കുമാറിന്റെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാൻ്റിന് സമീപം റെഡിമെയ്ഡ് വസ്ത്രവ്യാപാരിയാണ്. കൂട്ടു പ്രതിയായ നിസാർ പുതിയങ്ങാടി ബീച്ച് റോഡിൽ പലച്ചരക്കു കട നടത്തിവരികയായിരുന്നു. നിസാർ മുമ്പും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെ മറവിലാണോ ഇവർ ലഹരി വിപണനം നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ജൂൺ നാലിന് മാട്ടൂൽ നോർത്തിൽ വെച്ചാണ് 4.6 ഗ്രാം എം.ഡി.എം.എയുമായി ഏഴോം പുല്ലാഞ്ഞിട സ്വദേശി സി.ടി .നൗഫൽ (47), ഏഴോം മൂല സ്വദേശി എ.സഹദ് മുഹമ്മദ് (28) എന്നിവരെ പോലീസ് പിടികൂടിയത്. കേസിന്റെ തുടർന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സുനേഷ്, നിസാർ എന്നിവരുടെ ലഹരി വിൽപനയിലെ ഇവരുടെ പങ്കിനെക്കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചത്.
ലഹരിമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും, ഇവർക്ക് എവിടെ നിന്നാണ് എം.ഡി.എം.എ ലഭിച്ചതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും .







