മയ്യിൽ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് എം.എൽ.എ; ബദൽ സംവിധാനവും പുതിയ കെട്ടിടവും വേഗത്തിലാക്കുമെന്ന് ഉറപ്പ്


മയ്യിൽ: കനത്ത മഴയിൽ മേൽക്കൂര തകർന്ന് അപകടഭീഷണിയിലായ മയ്യിൽ പോലീസ് സ്റ്റേഷൻ കെട്ടിടം തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. നിലവിലെ സ്റ്റേഷന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി അടിയന്തര ബദൽ സംവിധാനം കണ്ടെത്താൻ ഇടപെടലുകൾ നടത്തുമെന്നും, പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി.
ഇത്രയും വൃത്തിഹീനവും ശോചനീയവുമായ അവസ്ഥയിലുള്ള മറ്റൊരു പോലീസ് സ്റ്റേഷൻ ഉണ്ടാവാൻ ഇടയില്ലെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞിട്ടുണ്ടെങ്കിലും പണി പൂർത്തിയാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും എടുക്കും. അത്രയും കാലം പോലീസുകാർക്ക് സുരക്ഷയില്ലാത്ത ഈ കെട്ടിടത്തിൽ തുടരാനാവില്ല. അതിനാൽ ഈ വിഷയം എത്രയും വേഗം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി സുരക്ഷിതമായ ഒരു ബദൽ കെട്ടിടം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കെട്ടിടത്തിനായി സ്ഥലം ലഭ്യമായിട്ടും നിർമ്മാണ പ്രവൃത്തികൾ വേഗത കൈവരിക്കാത്തതിന് പിന്നിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈ ഒന്നിനുണ്ടായ കനത്ത മഴയിലാണ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിൻഭാഗത്തെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണത്. ഓടുകൾ ഇളകി താഴേക്ക് പതിച്ച വലിയൊരു അപകടത്തിൽ നിന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ 16 വർഷമായി മയ്യിൽ ടൗണിലെ കാലപ്പഴക്കം ചെന്ന ഒരു വാടകക്കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത ബുദ്ധിമുട്ടിലാണ് ഇവിടെ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടത്തിനായി സ്ഥലം കണ്ടെത്തുകയും 2025 ഓഗസ്റ്റ് 12-ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എം.എൽ.എ നേരിട്ടെത്തി നൽകിയ ഉറപ്പോടെ ദുരിതത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മയ്യിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും.







