കണ്ണൂർ പ്രസ്സ് ക്ലബ്ബ് റോഡിലെ ഏഴ് കടകളിൽ മോഷണം; ഒന്നേകാൽ ലക്ഷം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു

Screenshot
കണ്ണൂർ: കണ്ണൂർ നഗരഹൃദയത്തിലെ പ്രസ്സ് ക്ലബ്ബ് റോഡിലെ ഏഴ് കടകളിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പരക്കെ മോഷണം നടന്നു. കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തുമകത്ത് കയറിയ മോഷ്ടാവ് ഒന്നേകാൽ ലക്ഷം രൂപയും നിരവധി സാധനങ്ങളുമാണ് കവർന്നത്. മഴയുടെ മറവിലായിരുന്നു മോഷണം. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വാച്ച്, റെഡിമെയ്ഡ്, ബാഗ്, പച്ചക്കറി, മൊബൈൽ തുടങ്ങിയവ വിൽപന നടത്തുന്ന കടകളിലാണ് കവർച്ച നടന്നത്. ജനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് കടയിലെ മേശവലിപ്പിൽ നിന്നും 3000 രൂപയും എട്ടു വാച്ചുകളും, നവാസിന്റെ താജ് മൊബൈൽ ഷോപ്പിൽ നിന്നും ഇയർഫോൺ, ചാർജർ എന്നിവയും, അനസ് കക്കാടിന്റെ ബാഗ് കടയിൽ നിന്നും 2000 രൂപയും നഷ്ടപ്പെട്ടു. ദീപ സ്റ്റോറിൽ നിന്നും കത്തിയും മറ്റ് ഉപകരണങ്ങളും 5000 രൂപയുമാണ് കവർന്നത്.
നാസർ കക്കാടിന്റെ തുണിക്കടയുടെ പൂട്ട് പൊളിച്ചു കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൊട്ടടുത്തുള്ള രതീഷിന്റെ പച്ചക്കറിക്കടയിലും കള്ളൻ കയറി. ഇതിനുപുറമെ, ഫുട്ട് ഓവർ ബ്രിഡ്ജ് റോഡിലുള്ള കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്നും പാന്റ്സ്, ഷർട്ട് എന്നിവയും 500 രൂപയും മോഷണം പോയിട്ടുണ്ട്.







