മരണത്തിലും നാല് പേർക്ക് ജീവനായി അർജുൻ; കണ്ണൂരിൽ നിന്ന് ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും

Screenshot
കണ്ണൂർ: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു. 23-കാരനായ എം.കെ. അർജുന്റെ ഹൃദയം ഉൾപ്പെടെ നാല് അവയവങ്ങളാണ് നാല് പേർക്ക് പുതുജീവനേകുന്നത്.
കഴിഞ്ഞ 28-ാം തീയതിയുണ്ടായ ബൈക്ക് അപകടത്തെ തുടർന്നാണ് അർജുന് ഗുരുതരമായി പരിക്കേൽക്കുന്നത്. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
അർജുന്റെ ഹൃദയം രാവിലെ കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് കൊച്ചിയിലേക്ക് എയർ ആംബുലൻസ് മാർഗ്ഗം എത്തിക്കും. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48-കാരനാണ് ഹൃദയം മാറ്റിവെക്കുന്നത്. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും, വൃക്കകളിൽ ഒന്ന് കണ്ണൂരിലെ ആസ്റ്റർ മിംസിലേക്കും രണ്ടാമത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്യും.







