കൊട്ടിയൂർ ഉത്സവ നഗരിയിൽ എൻഫോഴ്സ്മെന്റ് പരിശോധന; നിയമലംഘനത്തിന് പിഴ ചുമത്തി

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി. ഉത്സവവുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെട്ട താൽക്കാലിക കടകൾ ഉൾപ്പെടെ അറുപതിലധികം കടകളിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ മറ്റ് ജില്ലകളിൽ നിന്നും എത്തിയ കച്ചവടക്കാരിൽ നിന്നും വ്യാജ ബയോ ക്യാരിബാഗുകൾ കണ്ടെടുത്തു. എന്നാൽ വാഹനങ്ങളിൽ വിൽപ്പനക്കെത്തിയവരിൽ നിന്നും ഇത്തരം ഉത്പന്നങ്ങൾ വാങ്ങി ഇവർ കബളിക്കപ്പെട്ടതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ പിഴ ഈടാക്കിയില്ല. പകരം, അംഗീകൃത ഏജൻസികളിൽ നിന്നു മാത്രം ബയോ ക്യാരിബാഗുകൾ വാങ്ങുവാൻ വ്യാപാരികൾക്ക് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ളവർക്ക് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടാവുന്നതാണ്.
അതേസമയം, ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചതിന് ഉത്സവ നഗരിയിലെ ‘നൈൻ്റീസ് കഫേ’ ഹോട്ടലിന് സ്‌ക്വാഡ് 1000 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് തീരുമാനം.
ഉത്സവ നഗരിയിൽ വാഹനങ്ങളിൽ നിന്നടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700 800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ സഹിതം പരാതി നൽകാം. ജില്ലാ എൻഫോഴ്സ്മെൻ്റ് അംഗങ്ങളായ കെ.ആർ. അജയകുമാർ, പ്രവീൺ പി.എസ്, എൽന ജോസഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനിത ഗിരീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.







