അശാസ്ത്രീയ മാലിന്യ സംസ്കരണം: തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20,000 രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തളിപ്പറമ്പ്: അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുകയും മലിനജലം തുറന്നുവിടുകയും ചെയ്തതിന് തളിപ്പറമ്പ് നഗരസഭാ പരിധിയിലെ ക്വാർട്ടേഴ്സിന് 20,000 രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ബദരിയ നഗറിൽ പ്രവർത്തിക്കുന്ന ഷംസ് ലോഡ്ജിൽ (ക്വാർട്ടേഴ്സ്) നടത്തിയ പരിശോധനയിലാണ് വൻ വീഴ്ചകൾ കണ്ടെത്തിയത്. കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് 20,000 രൂപ പിഴ ഈടാക്കിയത്.
പരിശോധനയിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകൾ:
ക്വാർട്ടേഴ്സിന് പുറകുവശത്തുള്ള മലിനജല ടാങ്ക് കവിഞ്ഞൊഴുകി പരിസരത്ത് കറുത്ത നിറത്തിൽ കെട്ടിക്കിടക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി. ഇത് കാരണം സമീപവാസികൾക്കും ക്വാർട്ടേഴ്‌സ് താമസക്കാർക്കും രൂക്ഷമായ കൊതുക് ശല്യമാണ് അനുഭവപ്പെടുന്നത്. കൂടാതെ ഒന്നാം നിലയിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് തുറസ്സായി ഒഴുക്കിവിടുന്നതായും കണ്ടെത്തി.
ക്വാർട്ടേഴ്സിന്റെ മുൻഭാഗത്ത് നിർമ്മിച്ച ടാങ്കിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായും, ഒന്നാം നിലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും തുണികളും ദുർഗന്ധം പരത്തുന്ന രീതിയിൽ കൂട്ടിയിട്ടിരിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. സ്ഥാപനത്തിലെ അജൈവ മാലിന്യങ്ങൾ ഇതുവരെ ഹരിത കർമ്മ സേനയ്ക്ക് കൈമാറിയിരുന്നില്ല. എഴുപതോളം പേർ താമസിക്കുന്ന ഈ ക്വാർട്ടേഴ്സിൽ ആകെ അഞ്ച് ശുചിമുറികൾ മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
കർശന നിർദ്ദേശം
മാലിന്യ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനും താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഉടമയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിനും ജില്ലാ സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി.കെ, തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീഷ കെ.പി തുടങ്ങിയവർ പങ്കെടുത്തു.







