January 21, 2026

“പോലീസിന്റെ ‘അതിബുദ്ധി’ തകർത്ത പ്രവാസി ജീവിതം; ഒടുവിൽ ഹൈക്കോടതിയുടെ ചരിത്രപരമായ വിധി! ⚖️ താജുദ്ദീനും കുടുംബത്തിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം. 

img_5342.jpg

തലശ്ശേരി: മാലമോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട് ജീവിതം തകർന്ന പ്രവാസിക്ക് നീതിയുടെ വിജയം. കണ്ണൂർ കതിരൂർ പുല്യോട് സ്വദേശി വി.കെ. താജുദ്ദീനും കുടുംബത്തിനും സർക്കാർ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് നീതി ലഭിച്ച അതേ പബ്ലിക് ലോ റെമഡി നിയമപ്രകാരമാണ് ജസ്റ്റിസ് പി.എം. മനോജ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

🔹 പോലീസിന്റെ പ്രതികാരവും അനാസ്ഥയും

2018-ലായിരുന്നു താജുദ്ദീന്റെ ജീവിതം വഴിത്തിരിഞ്ഞത്. മകളുടെ വിവാഹത്തിനായി ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ താജുദ്ദീൻ, നടുവേദന കാരണം ചെളിയിൽ കുടുങ്ങിയ പോലീസ് ജീപ്പിനെ സഹായിക്കാൻ ഇറങ്ങാതിരുന്നതിലുള്ള വൈരാഗ്യമാണ് ചക്കരക്കൽ പോലീസ് പ്രതികാര നടപടികളിലേക്ക് നയിച്ചതെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പെരളശേരിയിലെ മാലമോഷണക്കേസിലെ സി.സി.ടി.വി ദൃശ്യങ്ങളിലെ പ്രതിയുമായി താജുദ്ദീനിന് നേരിയ രൂപസാദൃശ്യം മാത്രമാണ് ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ടിട്ടും പോലീസ് അത് നിരസിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന്റെ പേരിൽ പൊതുജനങ്ങൾക്കുമുന്നിൽ നടത്തി കൊണ്ടുപോയത് കടുത്ത മാനസിക പീഡനത്തിനിടയാക്കി.

🔹 തകർന്ന് പോയ പ്രവാസി ജീവിതം

54 ദിവസം താജുദ്ദീന് കേരളത്തിൽ ജയിലിൽ കഴിയേണ്ടി വന്നു. തുടർന്ന് ഭാര്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയായ ശരത് വത്സരാജ് പിടിയിലായത്.

ജാമ്യം ലഭിച്ചെങ്കിലും നാട്ടിലെ കേസ് കാരണം ഖത്തറിലേക്ക് മടങ്ങാൻ കഴിയാതെ വന്നു. ഇതോടെ സ്പോൺസർ കേസിൽ കുടുങ്ങി ഖത്തറിലും 23 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. ഒടുവിൽ വർഷങ്ങളായുള്ള ജോലി പോലും നഷ്ടമായി.

⚖️ ഹൈക്കോടതി വിധിയിലെ പ്രധാന നിർദേശങ്ങൾ

നഷ്ടപരിഹാരം: താജുദ്ദീന് – ₹10 ലക്ഷം ഭാര്യക്കും മൂന്ന് മക്കൾക്കും – ഓരോ ലക്ഷം രൂപ വീതം ആകെ: ₹14 ലക്ഷം ഉത്തരവാദിത്തം: തുക അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ എസ്‌.ഐ. പി. ബിജു, എ.എസ്‌.ഐ.മാരായ യോഗേഷ്, ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്ന് ഈടാക്കാൻ സർക്കാരിന് തീരുമാനിക്കാം. കോടതിയുടെ മുന്നറിയിപ്പ്: വ്യക്തിസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണിത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം അനുത്തരവാദിത്വ പ്രവർത്തനങ്ങൾ ഇനി ആവർത്തിക്കരുത്.

അഡ്വ. ടി. ആസഫലി മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് ഈ ചരിത്ര വിധി. നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മറ്റൊരു കുടുംബത്തിനും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും താജുദ്ദീൻ പ്രതികരിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger