ഇസ്രയേൽ ആക്രമണം: ഗസ്സയിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു; വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഹമാസ്
ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ട കനത്ത ആക്രമണത്തിൽ ഗസ്സയിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിൽ ഇസ്രയേൽ സൈന്യത്തിനു നേരെ ഹമാസ് വെടിയുതിർത്തെന്ന് ആരോപിച്ചാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.
ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ് എന്നിവയുൾപ്പെടെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ വെടിവയ്പ്പിന്റെയും സ്ഫോടനങ്ങളുടെയും ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബന്ദികളുടെ മൃതദേഹ കൈമാറ്റം ഹമാസ് നിർത്തിവച്ചു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം നിർത്തിവയ്ക്കുന്നത് അടക്കമുള്ള മാർഗങ്ങൾ ഇസ്രയേൽ നടപ്പാക്കിയേക്കുമെന്നും സൂചനയുണ്ട്.
തർക്കങ്ങൾക്ക് കാരണം മൃതദേഹ കൈമാറ്റം
ബന്ദികളുടെ മൃതദേഹം കൈമാറിയതു സംബന്ധിച്ച തർക്കങ്ങളും ആക്രമണത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ കൈവശമുണ്ടായിരുന്ന മൃതദേഹം കുഴിച്ചുമൂടിയശേഷം പുറത്തെടുത്ത് തെറ്റിദ്ധരിപ്പിക്കാൻ ഹമാസ് ശ്രമം നടത്തിയതായി ഇസ്രയേൽ ആരോപിക്കുന്നു. ഹമാസ് കൈമാറിയ ഒരു മൃതദേഹഭാഗം രണ്ടു വർഷം മുമ്പ് മരിച്ച ബന്ദിയുടെതാണെന്നും നെതന്യാഹു ആരോപിച്ചു.
⚠️ ഹമാസിൻ്റെ മറുപടി
റഫയിലെ വെടിവയ്പ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. “ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ്,” സാധാഗരണക്കാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പാലിക്കാനും ഇസ്രയേലിന് സമ്മർദ്ദം ചെലുത്താൻ മധ്യസ്ഥരോട് സംഘം ആവശ്യപ്പെട്ടു.
🛡️ ഇസ്രായേലിന്റെ മുന്നറിയിപ്പ്
ഗാസയിലെ ഇസ്രായേൽ സൈനികരെ ആക്രമിച്ചതിനും മരിച്ച ബന്ദികളെ തിരിച്ചയയ്ക്കുന്നതിനുള്ള കരാർ ലംഘിച്ചതിനും ഹമാസ് കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായും യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
